കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
വയനാട്: മഴ ശക്തമായതിന് പിന്നാലെ മേപ്പാടി കള്ളാടിയില്‍ വീണ്ടും മണ്ണിടിച്ചില്‍. ചെറിയ തോതിലാണ് നിലവില്‍ മണ്ണിടിയുന്നതെങ്കിലും മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ രൂക്ഷമാവുമോ എന്ന ആശങ്കയിലാണ് രക്ഷാ പ്രവര്‍ത്തകര്‍. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് വീണ്ടും മണ്ണ് ഇടിഞ്ഞു തുടങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരും എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരും മാത്രമാണുള്ളത്. അഞ്ചു പേരെ ഇനിയും കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി നാല് സോണുകളായി തിരിച്ചാണ് പരിശോധന നടത്തുന്നത്.
റോഡിനിരുവശങ്ങളിലും പുഴയുടെ ഭാഗത്തേക്കും ഒലിച്ചിറങ്ങിയ മണ്‍കൂനകള്‍ക്കിടയിലാണ് പ്രധാനമായും തെരച്ചില്‍ നടത്താനുള്ളത്. ഇതിനായി മനുഷ്യസാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിറ്റക്ടറുകളും കെഡാവര്‍ നായ്ക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടക്കുന്ന മീനാക്ഷിയിലെ പദ്ധതിപ്രദേശത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാന്‍ (ഓപറേറ്റര്‍), ബിഹാറിലെ ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍), ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്‍മോല്‍ (തൊഴിലാളി)എന്നിവരാണ് മരിച്ചത്. അഞ്ച് തൊഴിലാളികളെ കാണാതായി. മരിച്ചവരും കാണാതായവരും അതിഥി തൊഴിലാളികളാണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അഞ്ച് കിലോമീറ്റര്‍ ഇപ്പുറം മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് നിര്‍മാണങ്ങള്‍ ഭാഗികമായി നിര്‍ത്തിവച്ചതിനാലാണ് മരണസംഖ്യ കുറഞ്ഞത്. 18 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ 10 പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പദ്ധതിപ്രദേശത്തെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരും സുരക്ഷാജീവനക്കാരും മേല്‍നോട്ട ചുമതലയിലുള്ള ജീവനക്കാരും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ടത്.
മീനാക്ഷി പാലത്തിന് സമീപത്തെ നിസ്‌കാരപള്ളി പൂര്‍ണമായും ഒലിച്ചുപോയി. സമീപത്തെ പുളിക്കലത്ത് അഷ്റഫിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മണ്ണ് കുത്തിയൊലിച്ചെത്തിയപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസും കണ്ടെയ്നര്‍ ലോറിയും മണ്ണിനൊപ്പം ഒലിച്ചുപോയി. ബസ് പുഴയിലേക്ക് മറിഞ്ഞപ്പോള്‍ കണ്ടെയ്നര്‍ ലോറി മണ്ണിനൊപ്പം റോഡിലൂടെ തന്നെ ഒഴുകിനീങ്ങി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടിചൂരല്‍മല റോഡിലെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഇതോടെ പാലത്തിന് അപ്പുറത്തുള്ള കള്ളാടി, പുത്തുമല, ഏലവയല്‍, ചൂരല്‍മല, നീലിക്കാപ്പ്, അട്ടമല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രദേശത്തെ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തടസമായി. വൈകീട്ടോടെ ഉണ്ടായ വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി.
മണ്ണ് അശാസ്ത്രീയമായി സംഭരിച്ചു, നീക്കാന്‍ നിര്‍ദേശിച്ചെങ്കിലും അവഗണിച്ചു
തുരങ്ക നിര്‍മാണത്തിനായി തുരന്നെടുത്ത മണ്ണ് മലമുകളില്‍ അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ മണ്ണിലേക്ക് കനത്ത മഴവെള്ളം ഇറങ്ങിയതോടെ ഇത് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണ്ണ് മാറ്റാന്‍ കഴിഞ്ഞമാസം 20ന് കലക്ടര്‍ നിര്‍ദേശം നല്‍കിയതിന്റെ ഉത്തരവും പുറത്തുവന്നിട്ടുണ്ട്. നിര്‍മാണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേക്കാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയത്. കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്‍കൂനകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കലക്ടര്‍ കൊങ്കണ്‍ റെയില്‍വേക്ക് ഉത്തരവ് നല്‍കിയത്.
fresh landslides have been reported in kalladi, increasing concerns as rescue teams continue searching for those still missing in the affected area.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."