കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ
തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന സ്വകാര്യ ഹരജിക്ക് സ്‌റ്റേ. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹരജി സ്‌റ്റേ ചെയ്തത്. വിവാഹത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കളായ എം.വി ഗോവിന്ദന്‍, എ.എ റഹീം, വി ശിവന്‍കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്തെന്നാണ് ഇവർക്കെതിരായ ആരോപണം. എന്നാല്‍ വിവാഹം കഴിയുമ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാഹ്യസമ്മര്‍ദ്ദത്താല്‍ വീട്ടുകാര്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഹരജി സ്‌റ്റേ ചെയ്‌തെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കേസില്‍ മധ്യപ്രദേശ് പൊലിസിനോട് വിശദീകരണം തേടാനും കോടതി നിര്‍ദേശിച്ചു.
അതേസമയം വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നെന്നാണ് കണ്ടെത്തൽ. വിവാഹത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് ആർഡിഒയ്ക്ക് പെൺകുട്ടിയുടെ നിലവിലുള്ള രേഖകൾ എല്ലാം ക്യാൻസൽ ചെയ്യാനായി അപേക്ഷ നൽകുകയും പെൺകുട്ടിയുടെ അനുജന്റെ ജനന സർട്ടിഫിക്കറ്റ് വെച്ച് പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. അത് ഉപയോഗിച്ചാണ് ഇപ്പോൾ കേസുകൾ നടക്കുന്നത്. ഇത്തരത്തിൽ കള്ളക്കേസ് ചമഞ്ഞ് അതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഹർജി നൽകിയിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഹർജി സ്റ്റേ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."