നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് സജി ഒറ്റയ്ക്ക്, ചുരുള്‍ അഴിച്ചത് നാട്ടുകാരുടെ സംശയം
നെടുങ്കണ്ടം: ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43)ഒറ്റയ്ക്കാണെന്ന് പൊലിസ് അറിയിച്ചു. വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. റെജിയുടെ മാനസിക പീഡനവും കൊലപാതകത്തിന് കാരണമായി. മാത്യുവിന്റെ മകനല്ല സജിയെന്ന് റെജി അധിക്ഷേപിച്ചിരുന്നുവെന്നും വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ സജി പൊലിസില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു. കൃത്യം നടന്ന ഇവരുടെ വീടിന് സമീപത്തുള്ള വനത്തില്‍ നിന്നും ഇറങ്ങിവന്ന ഇയാള്‍ ഒരു കടയിലെത്തുകയും താന്‍ കീഴടങ്ങുകയാണെന്ന് നാട്ടുകാരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നെടുങ്കണ്ടം പൊലിസിന് കൈമാറി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറംലോകം അറിഞ്ഞത്. പച്ചടി തോട്ടുവാക്കടയില്‍ പൊന്നൂട്ടിയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിന് മുന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരില്‍ ഉണ്ടായ സംശയമാണു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പൊലിസിനു സഹായമായത്. അവശയായിരുന്നെങ്കിലും മേരിയെ പ്രദേശവാസികള്‍ ഇടയ്ക്കു കാണാറുണ്ടായിരുന്നു. കുറച്ചു നാളായി കാണാതായതോടെയാണു നാട്ടുകാര്‍ സജിയോട് അന്വേഷിച്ചത്. ഓരോരുത്തരുടെ അടുത്തും ഓരോ കാരണമാണു സജി പറഞ്ഞിരുന്നത്. ഇതോടെയാണു സംശയം തോന്നിയത്. ഇക്കാര്യം ആദ്യം മേരിയുടെ മകള്‍ സിനിയെയും പിന്നീടു പൊലിസിനെയും നാട്ടുകാര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സജി സ്വന്തം വിവാഹം ക്ഷണിക്കാന്‍ നാട്ടിലെ പല വീടുകളിലും എത്തിയിരുന്നു. 23ന് വിവാഹമാണെന്നു പറഞ്ഞ് ആദ്യം ക്ഷണിച്ചെങ്കിലും വിവാഹം മുടങ്ങിയെന്നും വരുന്ന 30 നു വിവാഹം നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം നടത്തി. ഇതും സംശയത്തിനു കാരണമായി.
മാത്യുവിന് എന്ത് സംഭവിച്ചു, അന്വേഷണം ഊര്‍ജിതം
മേരിയുടെ ഭര്‍ത്താവും സുവിശേഷകനുമായിരുന്ന പൊന്നിട്ടയില്‍ മാത്യുവിനെ 2018 മെയ് 5 മുതല്‍ കാണാതായതാണ്. അന്നു റെജി നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനും ദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീടു പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണു സഹോദരന്‍ പൊലിസില്‍ പരാതി നല്‍കിയതെന്നും മേരിയുടെ മകള്‍ സിനി പറയുന്നു. സുവിശേഷവേലയ്ക്കായി മാറിനില്‍ക്കാറുണ്ടായിരുന്നു മാത്യു. അതിനാല്‍ ദിവസങ്ങളായി കാണാതായതില്‍ അസ്വാഭാവികതയുണ്ടായില്ല. മാത്യു നെടുങ്കണ്ടത്തുനിന്ന് ബസില്‍ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തില്‍ ഈ സംഭവത്തിലും ദുരൂഹത പൊലിസ് സംശയിക്കുന്നുണ്ട്.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വളര്‍ത്തുനായയുടെ കൂടിന് സമീപം
ജീര്‍ണിച്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ തോട്ടുവാക്കടവിലെ പൊന്നിട്ടയില്‍ വീട്ടില്‍ നടന്ന സംഭവങ്ങള്‍ക്കെല്ലാം മൂക സാക്ഷി വീട്ടിലെ വളര്‍ത്തുനായയാണ്. കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും വളര്‍ത്തുനായയുടെ കൂടിന് സമീപത്തുനിന്നാണ്. പൊട്ടിപ്പൊളിഞ്ഞ കൂടിന് മുന്‍പില്‍ കെട്ടിയിട്ടിരുന്ന നായ അന്വേഷണത്തിനെത്തിയ പൊലിസിനു നേരെയും കുരച്ചു ചാടിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരാണു നായയെ കൂട്ടിലാക്കിയത്. പിന്നീട് വീട്ടില്‍ നൂറുകണക്കിനാളുകള്‍ കൂടിയെങ്കിലും നായ നിശബ്ദനായിരുന്നു.
The investigation into the shocking Nedumkandam double murder case has revealed that the accused, Saji, committed the crime single-handedly. The case, which had initially been shrouded in mystery, was solved primarily due to the alertness and growing suspicion of the local residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."