ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുറയും; 89 സീറ്റ് യുഡിഎഫിന്; ബേപ്പൂരില്‍ ജയിക്കും; എക്‌സിറ്റ് പോളിന് മുന്‍പ് സര്‍വേ റിപ്പോര്‍ട്ടുമായി പിവി അന്‍വര്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്ന് പിവി അന്‍വര്‍. യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്നും, 89 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും പിവി അന്‍വര്‍ അവകാശപ്പെടുന്നു. തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് അന്‍വറിന്റെ അവകാശവാദം.
മേഖലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലബാറില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈ ഉണ്ട്. മലബാറിലെ 60 സീറ്റുകളില്‍ 40 എണ്ണവും യുഡിഎഫ് നേടുമെന്നാണ് പ്രവചനം. മധ്യകേരളത്തില്‍ 32ല്‍ 21 സീറ്റുകളും തെക്കന്‍ കേരളത്തില്‍ 48ല്‍ 25 സീറ്റുകളും മുന്നണിക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം, വയനാട് ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ കുറയുമെന്ന വാദവും അന്‍വര്‍ നിരത്തുന്നുണ്ട്. ധര്‍മടത്ത് പിണറായി വിജയന്‍ പരാജയപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് അന്‍വറിന്റെ പക്ഷം. പേരാമ്പ്ര, ബാലുശേരി, എലത്തൂര്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം നടക്കുമെന്നും, മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എസ് സുരേഷ് വിജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നാണ് പൂർത്തിയാകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലം വന്നപ്പോൾ ആക്‌സിസ് മൈ ഇന്ത്യ അടക്കമുള്ള ഏജൻസികൾ എൽ.ഡി.എഫിനൊപ്പമായിരുന്നു. ആകെ 140 സീറ്റുകളിൽ എൽ.ഡി.എഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് 20 മുതൽ 36 വരെ സീറ്റുകൾ മാത്രമേ നേടൂ എന്നും പ്രവചിച്ചു. ഫലം പുറത്തുവന്നപ്പോൾ 99 സീറ്റുമായി എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തി. ഇത്തവണയും അതേ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാംപ്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ യു.ഡി.എഫിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്. 85-ൽ പരം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നും ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെങ്കിൽ സീറ്റ് നില 90 കടക്കുമെന്നും യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നു.
ഒന്നിലധികം സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ബി.ജെ.പി. കുറഞ്ഞത് മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്ന് ബിജെപിയും അവകാശവാദമുന്നയിക്കുന്നു.
ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ ഉയർന്ന പോളിങ് ആയിരുന്നു ഇത്തവണം. മെയ് നാലിനാണ് വോട്ടെണ്ണൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."