"ഒരു മകനെ ഞങ്ങൾക്ക് നഷ്ടമായി, ഒരാളെയെങ്കിലും തിരിച്ചു കിട്ടണേ എന്നായിരുന്നു പ്രാർഥന," പാമ്പുകടിയേറ്റ പത്തു വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു
കൊച്ചി: സഹോദരന്റെ വേർപാടിന്റെ തീരാദുഃഖത്തിനിടയിലും ആശ്വാസമായി അനോഷിന്റെ മടക്കം. തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇന്ന് വൈകുന്നേരം 4.30-ഓടെ വീട്ടിലേക്ക് മടങ്ങി. തനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും അനോഷ് നന്ദി പറഞ്ഞു.
ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വലിയൊരു സംഘം ചേർന്നാണ് യാത്രയാക്കിയത്. കുട്ടിയുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം അതീവ ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. രമേഷ് പറഞ്ഞു. "ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും ശ്വാസതടസ്സവും പൂർണ്ണമായും ഭേദമായി. കുട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്," എന്ന് ഡോക്ടർ വ്യക്തമാക്കി.
പിതാവിന്റെ വാക്കുകളിൽ കണ്ണീരും നന്ദിയും
"ഒരു മകനെ ഞങ്ങൾക്ക് നഷ്ടമായി, ഒരാളെയെങ്കിലും തിരിച്ചു കിട്ടണേ എന്നായിരുന്നു പ്രാർഥന," എന്ന് അനോഷിന്റെ പിതാവ് വികാരാധീനനായി പറഞ്ഞു. സ്വന്തം മകനെപ്പോലെയാണ് ഡോക്ടർമാർ അവനെ പരിചരിച്ചതെന്നും മികച്ച ചികിത്സ ലഭ്യമാക്കിയ എല്ലാവരോടും കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ ജ്യൂസ് കുടിച്ചതിന്റെ അസ്വസ്ഥതയാണെന്നാണ് കരുതിയതെന്നും അദ്ദേഹം ഓർത്തെടുത്തു.
കഴിഞ്ഞ ഏപ്രിൽ 19-ന് പുലർച്ചെയാണ് സഹോദരങ്ങളായ അനോഷിനെയും എട്ടു വയസ്സുകാരൻ ആൽജോയെയും കിടപ്പുമുറിയിൽ വെച്ച് ശംഖുവരയൻ പാമ്പ് കടിച്ചത്. ഒരേ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെയും പാമ്പ് കടിച്ചെങ്കിലും ആൽജോയുടെ ജീവൻ രക്ഷിക്കാനായില്ല. ആൽജോ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്.
ജാഗ്രതാ നിർദ്ദേശം
ശംഖുവരയൻ പാമ്പ് കടിച്ചാൽ ശരീരത്തിൽ കാര്യമായ പാടുകൾ ഉണ്ടാവില്ലെന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. അർദ്ധരാത്രിയിൽ പെട്ടെന്നുണ്ടാകുന്ന വയറുവേദന പ്രധാന ലക്ഷണമാണ്. ചൂടുകാലമായതിനാൽ വീടിന്റെ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണം. അനോഷിന്റെ വീട്ടിലെ കല്ലുകെട്ടിയ അടിത്തറയിലെ പൊത്തുകളിൽ നിന്നാണ് പിന്നീട് പാമ്പുകളെ കണ്ടെത്തിയത്.
After losing his younger brother to the same tragedy, 10-year-old Anosh has been discharged from a private hospital in Angamaly following a miraculous recovery from a venomous Krait bite. Doctors confirmed he has overcome critical respiratory and neurological complications. His father, overwhelmed with emotion, thanked the medical team and well-wishers for saving his remaining son.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."