കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം
മൈസൂരു: കർണാടകയിലെ മൈസൂരുവിലുള്ള അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർഥികൾക്ക് നൽകുന്നത് അതീവ വൃത്തിഹീനമായ ഭക്ഷണമാണെന്ന് പരാതി. ഭക്ഷണത്തിൽ നിന്ന് പാറ്റയെയും കോഴിത്തൂവലും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തിയതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഭീമമായ മെസ്സ് ഫീ ഈടാക്കുമ്പോഴും വിദ്യാർഥികൾക്ക് ലഭിക്കുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണെന്നാണ് ആക്ഷേപം.
മെസ്സിലെ ക്രൂരതകൾ ഇങ്ങനെ:
കോഴിക്കറിയിൽ തൂവലും ചോരയും കലർന്ന നിലയിലാണ് വിതരണം ചെയ്യുന്നത്. ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും പതിവായി ലഭിക്കുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.നിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു.പ്രതിവർഷം 80,000 രൂപ മെസ്സ് ഫീസായി ഈടാക്കുന്നുണ്ട്. എന്നാൽ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർഥികൾക്ക് അനുവാദമില്ല.
ഭീഷണിയുമായി മാനേജ്‌മെന്റ്
വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വിദ്യാർഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതായാണ് വിവരം. ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും കോഴ്‌സ് പൂർത്തിയാക്കിയാലും സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും പറഞ്ഞ് വിദ്യാർഥികളുടെ വായടപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ഏജൻസിയും കോളേജും തമ്മിലുള്ള ഒത്തുകളി
'ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ്' എന്ന ഏജൻസിയാണ് അഞ്ച് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്. വിദ്യാർഥികളെ കോളേജുകളിൽ എത്തിച്ചു നൽകുന്നതിന് പ്രതിഫലമായി മെസ്സ് കരാർ ഈ ഏജൻസിക്ക് നൽകിയിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന കമ്മീഷൻ ലക്ഷ്യമിട്ടാണ് കോളേജുകൾ വിദ്യാർഥികളുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത്. അതേസമയം, മെസ്സ് നടത്തുന്നത് മലയാളികളാണെന്നതും ശ്രദ്ധേയമാണ്.
മെസ്സിലെ ദയനീയ സാഹചര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ പുറത്തുവിട്ടിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."