ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് ഫൈനലിൽ മറുപടി; കാലിക്കറ്റ് എഫ്.സിയെ തകർത്ത് ഗോകുലം കേരള കെ.പി.എൽ ചാമ്പ്യന്മാർ
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിൽ പെയ്തിറങ്ങിയ ശക്തമായ മഴയെപ്പോലും സാക്ഷിനിർത്തി, തകർപ്പൻ ഗോൾമഴയുമായി ഗോകുലം കേരള എഫ്.സി. കേരള പ്രീമിയർ ലീഗ് (KPL 2025-26) ഫൈനലിൽ കന്നി സീസണിനിറങ്ങിയ കാലിക്കറ്റ് എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) വീഴ്ത്തിയാണ് ഗോകുലം തങ്ങളുടെ മൂന്നാം കെ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. അഞ്ചു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോകുലം വീണ്ടും കേരളത്തിന്റെ ഫുട്ബോൾ രാജാക്കന്മാരാകുന്നത്.
ഞായറാഴ്ച രാത്രി നടന്ന കലാശപ്പോരാട്ടത്തിൽ കളി തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഇരട്ട ഗോളുകൾ നേടി മുഹമ്മദ് ബിലാൽ കാലിക്കറ്റ് ഡിഫൻസിനെ ഞെട്ടിച്ചു. രണ്ടാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുഹമ്മദ് സിനാൻ നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് ബിലാൽ ഗോകുലത്തിന്റെ ആദ്യ ഗോൾ നേടി. അഞ്ചാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് അമൻ ഗെയ്ക്‌വാദ് നീട്ടിനൽകിയ ലോങ് ബോൾ പിടിച്ചെടുത്ത് ബിലാൽ വീണ്ടും കാലിക്കറ്റ് വല കുലുക്കിയതോടെ ഗോകുലം 2-0 ന് മുന്നിലെത്തി.
പോരാടി കാലിക്കറ്റ്, വിജയം ഉറപ്പിച്ച് ഗോകുലം
37-ാം മിനിറ്റിൽ താരം അമീനിലൂടെ ഒരു ഗോൾ മടക്കി കാലിക്കറ്റ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന സൂചന നൽകി. എന്നാൽ, 72-ാം മിനിറ്റിൽ മുഹമ്മദ് സിനാൻ ഗോകുലത്തിനായി മൂന്നാം ഗോളും നേടിയതോടെ കളി ഗോകുലത്തിന്റെ കൈകളിലായി (3-1).
തുടർന്ന് ഇഞ്ചുറി ടൈമിൽ (90+4) പകരക്കാരനായി ഇറങ്ങിയ റിഫാത്ത് റംസാൻ കോർണർ കിക്കിൽ നിന്ന് ഒരു തകർപ്പൻ ഹെഡറിലൂടെ കാലിക്കറ്റിനായി രണ്ടാമത്തെ ഗോൾ മടക്കിയെങ്കിലും, ഗോകുലത്തിന്റെ വിജയമുറപ്പിച്ച ഫൈനൽ വിസിലിനെ തടുക്കാൻ അത് മതിയാകുമായിരുന്നില്ല.
ഐ-ലീഗ് സീസണിലെ മോശം ഫോമിന് കെ.പി.എൽ കിരീടത്തോടെ പ്രായശ്ചിത്തം ചെയ്യാൻ ഗോകുലത്തിനായി. കൂടാതെ, മാർച്ച് എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോടേറ്റ 1-0 ന്റെ പരാജയത്തിന് ഫൈനലിൽ അതേ നാണയത്തിൽ മറുപടി നൽകാനും ഗോകുലം കേരളയ്ക്ക് ഇതിലൂടെ കഴിഞ്ഞു.
2017-18, 2020-21 സീസണുകളിലായിരുന്നു ഇതിനുമുൻപ് ഗോകുലം കെ.പി.എൽ ചാമ്പ്യന്മാരായത്. മത്സരശേഷം നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വിജയികളായ ഗോകുലം കേരള എഫ്.സിക്ക് ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. ജെബി മേത്തർ എം.പി, തൃശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, കെ.എഫ്.എ, ഡി.എഫ്.എ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
In a thrilling conclusion to the Kerala Premier League (KPL), Gokulam Kerala FC secured the championship title by defeating Calicut FC in the final.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."