ഹോര്‍മുസില്‍ ഫീ പിരിക്കുമെന്ന് ഇറാന്‍; ഇസ്‌റാഈല്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് ട്രംപ്
പാരിസ് /വാഷിങ്ടണ്‍: ഇറാന്‍ - യു.എസ് സമാധാന കരാറിന്റെ പ്രാഥമിക ഉടമ്പടി സംബന്ധിച്ച വിവരങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നോ നാളെയോ പുറത്തുവിടുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒന്നരപ്പേജുള്ള ധാരണാപത്രത്തിലെ വിവരങ്ങള്‍ വാന്‍സ് പങ്കുവച്ചു. ഇതൊരു സാധാരണ രേഖയെന്നും കൂടുതല്‍ വിവരങ്ങള്‍ ട്രംപ് പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തി ഓരോ വാക്കും നിങ്ങളോട് വിശദീകരിക്കാമെന്ന് ട്രംപ് ഫ്രാന്‍സില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
വെള്ളിയാഴ്ച മധ്യ സ്വിറ്റ്‌സര്‍ലന്റിലെ ല്യൂസെറിനിലെ ബര്‍ഗന്‍സ്റ്റോക് റിസോര്‍ട്ടില്‍ വച്ചാണ് കരാറില്‍ ഒപ്പുവയ്ക്കുകയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സ്ഥിരീകരിച്ചു.
പാരിസില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ഇന്നലെ നടന്ന ഇറാനുമായി ബന്ധപ്പെട്ട പ്രത്യേക സെഷനില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ത്, ഖത്തര്‍, യു.എ.ഇ ഭരണാധാകാരികളുമായി ഇറാന്‍ വിഷയം ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് സംസാരിക്കവെ, കരാര്‍ ഒപ്പിടാനായതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് ഡിജിറ്റല്‍ ഒപ്പുവയ്ക്കലാണ് നടത്തിയതെന്ന് പിന്നീട് യു.എസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. യു.എസിന്റെ ഭാഗത്തു നിന്ന് വൈസ് പ്രസിഡന്റ് വാന്‍സും കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇറാനു വേണ്ടി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ് ആണ് ഒപ്പിട്ടത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ. എന്നാല്‍, കപ്പലുകള്‍ക്ക് ഫീ ഈടാക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളും ഒമാനും ചേര്‍ന്ന് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നാണ് ഇറാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍, ഇറാന്‍ ഹോര്‍മുസ് ടോള്‍ ഫ്രീ ആക്കുമെന്നാണ് ട്രംപ് വിശ്വാസം പ്രകടിപ്പിച്ചത്. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ലെന്നും ലബനാനില്‍ ആക്രമണം നടത്തുന്ന ഇസ്‌റാഈലിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ആരെയെങ്കിലും കണ്ടെത്താനുണ്ടെന്ന് കരുതി എല്ലാദിവസവും വീടിന്റെ വാതിലില്‍ മുട്ടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഇസ്‌റാഈലിനെ പരോക്ഷമായി സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. അവര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."