തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ ബ്രാഞ്ച് തലം മുതൽ പൊളിറ്റ്ബ്യൂറോ വരെ പരിശോധനകളും ചർച്ചകളും വിമർശനങ്ങളും തുടരുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരേ പാർട്ടിയിൽ പടയൊരുക്കം ശക്തം. ജനറൽ സെക്രട്ടറി എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഉന്നംവയ്ക്കുന്നത് എം.വി ഗോവിന്ദനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും. തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സ്വയം ഔചിത്വം പാലിക്കണമായിരുന്നുവെന്ന് പേരെടുത്ത് പറയാതെ കഴിഞ്ഞദിവസം മലപ്പുറത്താണ് എം.എ ബേബി എം.വി ഗോവിന്ദനെതിരേ ഒളിയമ്പെയ്തത്. 'ഇ.എം.എസിന്റെ ലോകം' ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ഗോവിന്ദനെതിരേ ബേബിയുടെ മുനവച്ച വാക്കുകൾ.
എം.വി ഗോവിന്ദനെതിരേ എം.എ ബേബി ഉന്നയിച്ച വിമർശനം ഒറ്റപ്പെട്ടതല്ല. കനത്ത തെരഞ്ഞെടുപ്പു തേൽവിക്കു കാരണം പ്രചാരണതന്ത്രങ്ങളിലും നയങ്ങളിലും സംഭവിച്ച പാളിച്ചകളാണെന്ന തുറന്നുപറച്ചിലുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.രാജീവും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതുമുന്നണി പ്രധാനമായും ഉയർത്തിയ 'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ജനങ്ങളിൽ വിപരീതഫലമാണ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്നുതന്നെയാണ് പാർട്ടി വിലയിരുത്തൽ. ഇത് ജനങ്ങൾക്കിടയിൽ അഹങ്കാരത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ മറ്റൊരു തരത്തിലുള്ള ബോധം രൂപപ്പെടാൻ കാരണമായെന്നും പി. രാജീവ് വ്യക്തമാക്കി. എം.വി ഗോവിന്ദൻ വഴിയാണ് കനഗോലു ടീമിനെ പ്രചാരണമുദ്രാവാക്യം തയാറാക്കാൻ നിയോഗിച്ചതെന്നും പാർട്ടി നേതൃത്വത്തിലെ ചിലർ മേൽകമ്മിറ്റികളിൽ ആരോപണമുന്നയിച്ചിരുന്നു. എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി കസേരയിലെത്തിയതിൽ തുടക്കം മുതൽ അതൃപ്തിയുള്ള കണ്ണൂരിൽ നിന്നുള്ള നേതാവുൾപ്പെടെ ഈ പടയൊരുക്കത്തിനു പിന്നിലുണ്ടെന്നറിയുന്നു.
തളിപ്പറമ്പിലെ തോൽവി: ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ ബേബി
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലുണ്ടായ തോൽവിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.എ ബോബി. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബി പറഞ്ഞത്. മലപ്പുറത്ത് ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."