പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മുത്തശ്ശിയുടെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ നാല് വയസ്സുകാരിയെ 65-കാരൻ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. പൂനെ നസ്രാപൂരിലെ ഭോർ തെഹ്‌സിലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ പശുത്തൊഴുത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ ക്രൂരത നടത്തിയത്. കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം പ്രതി കൊലപ്പെടുത്തുകയും മൃതദേഹം പിടിക്കപ്പെടാതിരിക്കാൻ ചാണകക്കൂമ്പാരത്തിനുള്ളിൽ കുഴിച്ചിടുകയായിരുന്നു.
വേനൽക്കാല അവധി ആഘോഷിക്കാനായാണ് കുട്ടി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി തന്ത്രപൂർവ്വം സമീപത്തെ തൊഴുത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. നേരം ഇരുട്ടിയിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ചാണകക്കൂമ്പാരത്തിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തത്.
കനത്ത പ്രതിഷേധം, ദേശീയപാത ഉപരോധിച്ചു
സംഭവത്തെ തുടർന്ന് പ്രകോപിതരായ ഗ്രാമവാസികൾ പൂനെ-സത്താറ ദേശീയപാത ഉപരോധിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസിൽ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിക്ക് നേരത്തെയും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
പൂണെ റൂറൽ എസ്.പി സന്ദീപ് സിംഗ് ഗിൽ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. കേസിൽ 15 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമങ്ങൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ സുപ്രിയ സുലെ എം.പി, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് അറിയിച്ചു. കുറ്റവാളിക്ക് നിയമത്തിന് മുന്നിൽ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."