വിധവ പെൻഷനെ ചൊല്ലി തർക്കം; മുക്കത്ത് റവന്യൂ ഇൻസ്പെക്ടറെ കടിച്ചു പരുക്കേൽപ്പിച്ചു സ്ത്രീ
മുക്കം (കോഴിക്കോട്): വിധവ പെൻഷനുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് നഗരസഭാ ഓഫിസിനുള്ളിൽ സ്ത്രീയുടെ പരാക്രമം. തടയാൻ ശ്രമിച്ച റവന്യൂ ഇൻസ്പെക്ടറെ സ്ത്രീ കടിച്ചു പരുക്കേൽപ്പിച്ചു. ഓഫിസിലെ ഫയലുകൾ വാരിവലിച്ചെറിഞ്ഞും ജീവനക്കാരെ ആക്രമിച്ചും പരിഭ്രാന്തി സൃഷ്ടിച്ച സ്ത്രീയെ ഒടുവിൽ പൊലിസെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
വിധവ പെൻഷൻ ഗുണഭോക്താവായ സ്ത്രീ, താൻ പുനർവിവാഹിതയല്ലെന്ന രേഖ സമർപ്പിക്കുന്നതിനായി ഓഫിസിലെത്തിയതായിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെ ഇവർ അക്രമാസക്തയാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാം, ജീവനക്കാരായ രേഖ, ആരിഫ എന്നിവർക്കാണ് പരുക്കേറ്റത്.
ധന്യ ജയറാമിനെ കൈയിൽ കടിച്ചു പരുക്കേൽപ്പിച്ച സ്ത്രീ, തടയാൻ ശ്രമിച്ച മറ്റ് രണ്ട് വനിതാ ജീവനക്കാരെയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഓഫിസ് മേശപ്പുറത്തിരുന്ന സുപ്രധാന ഫയലുകൾ ഇവർ വാരിവലിച്ചെറിയുകയും ഓഫിസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ പരാതി
അക്രമാസക്തയായ സ്ത്രീക്ക് മാനസിക പ്രയാസങ്ങൾ ഉള്ളതായി സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നാലെ സ്ത്രീയുടെ ബന്ധുക്കൾ ഓഫിസിലെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥർ ആരോപിച്ചു. പൊലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പരുക്കേറ്റ ഉദ്യോഗസ്ഥർ ചികിത്സ തേടി. സംഭവത്തിൽ നഗരസഭാ അധികൃതർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
A woman visiting the Mukkam municipality office in Kozhikode for widow pension matters turned violent and bit a revenue inspector. The incident occurred when officials asked her to submit a non-remarriage certificate. In a fit of rage, she scattered office files and injured two other female employees who tried to intervene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."