ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ
തിരുവനന്തപുരം: എൽ.ഡി.എഫിന് തുടർഭരണമോ, യു.ഡി.എഫിന്റെ തിരിച്ചുവരവോ? വോട്ട് പെട്ടിയിലായ മൂന്നാഴ്ച രാഷ്ട്രീയ കേരളത്തിന്റെ കാത്തിരിപ്പിന് നാളെ ഉത്തരമാകും.
സ്ട്രോങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ നാളെ പുറത്തെടുക്കും. 43 കേന്ദ്രങ്ങളിലെ 140 ഹാളുകളിലായി രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഒമ്പതോടെ ആദ്യഫല സൂചനകൾ. ഉച്ചയോടെ അന്തിമഫലവും.
ബൂത്തുകൾ കൂടുതലുള്ള മണ്ഡലങ്ങളിലും ഇ.വി.എമ്മിലേയും ബൂത്തിലേയും വോട്ടുകണക്കിൽ വ്യത്യാസമുള്ള മണ്ഡലങ്ങളിലും അന്തിമഫലം വൈകും.
എക്സിറ്റ് പോളിലെ പ്രവചനങ്ങൾ ആവർത്തിച്ചാൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിൽ മടങ്ങിയെത്തും.
മറിച്ചായാൽ രാജ്യത്തെ ഭരണരംഗത്ത് ചെങ്കൊടി പാറുന്ന ഏക സംസ്ഥാനമായ കേരളത്തിൽ തുടർച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തി ഒരുമുന്നണിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡ് എൽ.ഡി.എഫിന് സ്വന്തമാകും.
എക്സിറ്റ് പോളുകളിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭൂരിഭാഗം സർവേകളും തങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ പ്രവചിച്ചത് മുന്നണി പ്രതീക്ഷകൾ ഇരട്ടിയാക്കി. 90 വരെ സീറ്റുകൾ അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നത്.
എക്സിറ്റ് പോളുകൾ തള്ളിക്കളയുമ്പോഴും സർവേകളിലെ സീറ്റ് വ്യത്യാസം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കുകയാണ് എൽ.ഡി.എഫ്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം.
883 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 105 പേർ സിറ്റിങ് എം.എൽ.എമാരാണ്. മന്ത്രിസഭയിലെ ഒരാൾ ഒഴികെ മറ്റെല്ലാ മന്ത്രിമാരും ഇത്തവണ ജനവിധി തേടി.
79.63 ആണ് പോളിങ് ശതമാനം. സർവിസ് വോട്ടർമാരുടെ കണക്കു കൂടി ലഭ്യമായാൽ അന്തിമ പോളിങ് വ്യക്തമാകും.
15,465 ഉദ്യോഗസ്ഥർ
നാളത്തെ വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ തെര. കമ്മിഷൻ ചുമതലപ്പെടുത്തി. 140 ആർ.ഒമാരും 1340 അഡിഷണൽ ആർ.ഒമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പർവെസർമാരും 5563 കൗണ്ടിങ് അസിസ്റ്റൻഡുമാരുമാണ് ഇതിൽ ഉൾപ്പെടുന്നത്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ക്യു.ആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. മൊബൈൽ ഫോണിന് വിലക്കുണ്ട്.
വി.വി പാറ്റ് എണ്ണും;മണ്ഡലത്തിൽ 5 ബൂത്തുകളിൽ
ഒരോ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വീതം വി.വി പാറ്റ് ( വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) നിർബന്ധമായും എണ്ണും.
ഓരോ റൗണ്ടിലെയും രണ്ട് ഇ.വി.എം ഒബ്സർവർ റാൻഡമായും എണ്ണും. പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടായാൽ മുഴുവൻ വി.വി പാറ്റ് സ്ലിപ്പുകളും എണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."