ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!
വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ അമേരിക്കയെ കടന്നാക്രമിച്ച ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം. ജർമ്മനിയിൽ വിന്യസിച്ചിട്ടുള്ള 5,000 യുഎസ് സൈനികരെ അടിയന്തരമായി പിൻവലിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് ഉത്തരവിട്ടു. ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക 'അപമാനിതരായി' എന്ന ചാൻസലറുടെ പരാമർശമാണ് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചത്.
മെർസിന്റെ പരാമർശം: അമേരിക്കയെ പ്രകോപിപ്പിച്ചത് എന്ത്?
നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് അമേരിക്കയെ രൂക്ഷമായി വിമർശിച്ചത്. യുദ്ധത്തിൽ ഏർപ്പെടുന്നതിനേക്കാൾ പ്രധാനമാണ് അവിടെ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാനുമായുള്ള സംഘർഷത്തിൽ നിന്ന് തലയൂരാൻ അമേരിക്കയ്ക്ക് വ്യക്തമായ പദ്ധതിയൊന്നുമില്ലെന്ന് മെർസ് പരിഹസിച്ചു."അമേരിക്കക്കാരെ ഇസ്ലാമാബാദിലേക്ക് വരെ നടത്തിച്ച് യാതൊരു ഫലവുമില്ലാതെ മടക്കി അയക്കാൻ ഇറാനികൾക്ക് സാധിച്ചു. ഒരു വൻശക്തിയെ ഇറാനിലെ റെവല്യൂഷണറി ഗാർഡുകൾ അപമാനിച്ചിരിക്കുകയാണ്," എന്നായിരുന്നു മെർസിന്റെ വിവാദ പരാമർശം.
പെന്റഗണിന്റെ മറുപടി
മെർസിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിർദ്ദേശപ്രകാരം സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ പിന്മാറ്റം പൂർത്തിയാകുമെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള പുനഃപരിശോധനയുടെ ഭാഗമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇറ്റലിക്കും സ്പെയിനിനും ട്രംപിന്റെ ഭീഷണി
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സൈനിക നീക്കത്തിൽ സഹകരിക്കാത്ത മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയും ട്രംപ് തിരിഞ്ഞു.ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.ജർമ്മനിയിൽ 36,000-ഉം ഇറ്റലിയിൽ 13,000-ഉം സൈനികർ നിലവിൽ യുഎസിനുണ്ട്.
അമേരിക്കൻ സാന്നിധ്യം ഇരുരാജ്യങ്ങളുടെയും താല്പര്യമാണെന്നും എന്നാൽ പിന്മാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്നും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതികരിച്ചു. അമേരിക്കയെ സഹായിക്കുന്നില്ലെന്ന ആരോപണം ഇറ്റലി തള്ളിയപ്പോൾ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി മാത്രമേ സഹകരിക്കൂ എന്ന് സ്പെയിൻ വ്യക്തമാക്കി.
അമേരിക്കയുടെ ഈ ഏകപക്ഷീയമായ നീക്കം ആഗോള സ്വാധീനത്തെ ബാധിക്കുമെന്ന് യുഎസ് കോൺഗ്രസിലെ തന്നെ പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമേഷ്യയിലെ തിരിച്ചടികൾക്ക് പിന്നാലെ യൂറോപ്യൻ സഖ്യകക്ഷികളുമായി ട്രംപ് ഭരണകൂടം ഉടലെടുത്ത തർക്കം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."