കേരളം ആർക്കൊപ്പം? നെഞ്ചിടിപ്പിൽ മുന്നണികൾ; ആദ്യ ഫലസൂചന 8.15ഓടെ
തിരുവനന്തപുരം: ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളം വിധിദിനത്തിൽ. ഭരണമാറ്റമോ, ഭരണത്തുടർച്ചയോ എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട്, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കം. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലും രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഏഴോടെ സ്ട്രോങ് റൂമുകൾ തുറക്കും. സ്ഥാനാർഥികളുടെയോ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ വിഡിയോ റെക്കോർഡ് ചെയ്‌താണ് റൂമുകൾ തുറക്കുക. ആദ്യം പോസ്റ്റൽ ബാലറ്റ് എണ്ണും. എട്ടരയോടെ വോട്ടിങ് മെഷിനിലെ വോട്ടും എണ്ണിത്തുടങ്ങും. തൊട്ടുപിന്നാലെ ആദ്യ ഫലസൂചന പുറത്തുവരും. വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും എണ്ണുന്ന രണ്ട് കൺട്രോൾ യൂനിറ്റുകൾ വീതം നിരീക്ഷകർ പ്രത്യേകം പരിശോധിക്കും. വൈകീട്ട് അഞ്ചോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിജയിയെ ഒൗദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നടപടികൾ ഇങ്ങനെ
പോളിങ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ രാവിലെ ഏഴോടെ തുറക്കും. തത്സമയ വിഡിയോ റെക്കോർഡിങ് ഉണ്ടാകും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യമെണ്ണുക. 500 പോസ്റ്റൽ ബാലറ്റിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും അസി. റിട്ടേണിങ് ഓഫിസറെയും ക്രമീകരിക്കും. ഇ.വി.എമ്മിൽ (ഇലക്ട്രോണിക് വോട്ടിങ് മെഷിൻ) ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകൾ എണ്ണും. അതിനായി ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് മേശകൾ ക്രമീകരിക്കും. results.eci.gov.in എന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റിലൂടെ രാവിലെ എട്ടുമുതൽ തത്സമയ വിവരങ്ങൾ ലഭ്യമാകും.
ഇ.വി.എമ്മിൽ ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്നു കണ്ടാൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണും. വിവി പാറ്റ് സ്ലിപ്പുകളിൽ സ്ഥാനാർഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉൾപ്പെടും. ഇ.വി.എമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം പോളിങ് ദിവസത്തിൽ രേഖപ്പെടുത്തിയ വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കും. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇൗ പരിശോധനകൾ നടത്തുക. കൂടാതെ ഓരോ മണ്ഡലത്തിലേയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് നിർബന്ധമായും എണ്ണും.
വീഴ്ച വരുത്തിയാൽ നടപടി
വോട്ടെണ്ണലിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും നടപടികളിൽ അനാവശ്യ ധൃതി വേണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. ആദ്യം വോട്ടെണ്ണിത്തീരുന്നവർക്ക് അവാർഡൊന്നും നൽകുന്നില്ല. ചട്ടപ്രകാരവും കമ്മിഷന്റെ നിർദേശാനുസരണവും കുറ്റമറ്റ രീതിയിൽ കൗണ്ടിങ് പൂർത്തിയാക്കണം. കൗണ്ടിങ് ഏജന്റുമാർക്ക് കാര്യങ്ങൾ ബോധ്യമായിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോകാവൂ .
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ക്യൂ.ആർ കോഡുള്ള ഐ.ഡി കാർഡുകൾ നിർബന്ധമാണ്. റിട്ടേണിങ് ഓഫിസർമാർ, കൗണ്ടിങ്ങിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജന്റമാർ, സാങ്കേതിക ചുമതലയുള്ളവർ, മാധ്യമപ്രവർത്തകർ തുടങ്ങി 15 വിഭാഗങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഐ.ഡി കാർഡുകൾ നൽകിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തതിനു ശേഷമാണ് ഇവരെ വോട്ടെണ്ണൽ കേന്ദത്തിലേക്ക് പ്രവേശിപ്പിക്കുക.
മൊബൈൽ ഫോൺ പാടില്ല
വോട്ടെണ്ണൽ ഹാളിനുള്ളിൽ തെരഞ്ഞെടുപ്പ് ഒബ്‌സർവർക്കും റിട്ടേണിങ് ഓഫിസർക്കും മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഡെപ്പോസിറ്റ് യൂനിറ്റിൽ മൊബൈൽ ഫോൺ നിക്ഷേപിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."