പിണറായി ഭരണത്തിന് അന്ത്യം; കേരളം ഇനി 'കൈ'പ്പിടിയിൽ
തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ടകളെല്ലാം തകർത്തെറിഞ്ഞ് കേരളത്തിൽ യുഡിഎഫിന്റെ ഐതിഹാസിക മുന്നേറ്റം. പത്തു വർഷത്തെ പിണറായി സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. വി.ഡി. സതീശൻ പ്രവചിച്ച 'സെഞ്ച്വറി' നേട്ടം യാഥാർത്ഥ്യമാവുകയും ചെയ്തു. കഴിഞ്ഞ തവണ 99 സീറ്റുകൾ നേടിയ എൽഡിഎഫ് ഇത്തവണ വെറും 35 സീറ്റുകളിലേക്ക് നിലംപൊത്തി. ഭരണവിരുദ്ധ തരംഗത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തരടക്കം 12 മന്ത്രിമാർ പരാജയപ്പെട്ടത് ഇടതുമുന്നണിക്ക് കനത്ത ആഘാതമായി.
മന്ത്രിപ്പടയ്ക്ക് വൻപതനം; പിണറായിക്ക് കാലിടറി
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് കഷ്ടിച്ച് കടന്നുകൂടിയപ്പോൾ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും തോറ്റമ്പുന്ന കാഴ്ചയാണ് കണ്ടത്.
വി. ശിവൻകുട്ടി, പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോർജ്, വി.എൻ. വാസവൻ, ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ തുടങ്ങിയ പ്രമുഖ മന്ത്രിമാരെല്ലാം പരാജയപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, പി. പ്രസാദ്, ജി.ആർ. അനിൽ, കെ. രാജൻ എന്നിവർക്ക് മാത്രമാണ് പിടിച്ചുനില്ക്കാൻ കഴിഞ്ഞത്.
പരാജയപ്പെട്ടവരിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയും (പേരാവൂർ) ഉൾപ്പെടുന്നു. പേരാമ്പ്രയിൽ സി.പി.എം കൺവീനർ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗിന്റെ ഫാത്തിമ തഹിലിയ വിജയിച്ചത് ചരിത്രനേട്ടമായി. ലീഗ് ചരിത്രത്തിലാദ്യമായി ഇതോടെ സഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പിച്ചു.
കോൺഗ്രസിനും ലീഗിനും റെക്കോർഡ് നേട്ടം
64 സീറ്റുകൾ നേടി കോൺഗ്രസ് കരുത്തുകാട്ടിയപ്പോൾ 22 സീറ്റുകളുമായി മുസ്‌ലിം ലീഗ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസ് എട്ടിൽ ഏഴ് സീറ്റും നേടി തിളങ്ങിയപ്പോൾ, ജോസ് കെ. മാണി വിഭാഗം പാലായിലടക്കം പരാജയപ്പെട്ട് സംപൂജ്യരായി. ഒൻപത് സീറ്റുകളിലേക്ക് ചുരുങ്ങിയ സി.പി.ഐക്കും ഇത് കനത്ത തിരിച്ചടിയുടെ വർഷമാണ്.
പാർട്ടി കോട്ടകളിൽ സി.പി.എം ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിച്ചവർ വൻവിജയമാണ് നേടിയത്.അമ്പലപ്പുഴയിൽ ജി. സുധാകരൻ, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവർ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ അട്ടിമറി വിജയം നേടുകയും ചെയ്തു. അതേസമയം, സി.പി.എം വിട്ട് യുഡിഎഫിനൊപ്പം ചേർന്ന പി.കെ. ശശിയും എ. സുരേഷും പരാജയപ്പെട്ടത് ശ്രദ്ധേയമായി.
മൂന്ന് സീറ്റുകളുമായി ബിജെപി
യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് മണ്ഡലങ്ങളിൽ താമര വിരിയിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ചുപിടിച്ച രാജീവ് ചന്ദ്രശേഖറിന് പുറമെ, ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും (ബി.ബി. ഗോപകുമാർ) കഴക്കൂട്ടത്തും (വി.മുരളീധരൻ) ബിജെപി അക്കൗണ്ട് തുറന്നു.
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ എൽഡിഎഫിനെ പൂർണ്ണമായും ജനങ്ങൾ തുടച്ചുനീക്കി. കാസർകോടും കോഴിക്കോട്ടും ദശാബ്ദങ്ങൾക്ക് ശേഷം കോൺഗ്രസ് അധിപത്യം സ്ഥാപിച്ചതോടെ കേരള രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കമായിരിക്കുകയാണ്.
the udf has secured a historic victory in kerala, winning 102 seats and ending ten years of ldf rule. a massive anti-incumbency wave swept across the state, leading to the defeat of 12 cabinet ministers, while chief minister pinarayi vijayan barely survived a tough challenge in dharmadam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."