കളർഫുൾ' ആക്കി യു.ഡി.എഫ് സ്വതന്ത്രരും
കൊച്ചി: ഇത്തവണ ഇടതുമുന്നണിയുടെ സ്വതന്ത്ര പരീക്ഷണം പാളിയപ്പോൾ, യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രർ നേടിയത് അട്ടിമറി വിജയം. പതിവായി പാർട്ടി ചിഹ്നങ്ങളും സംഘടനാ ശക്തിയും നിർണായകമാകുന്ന കേരള രാഷ്ട്രീയത്തിൽ, വ്യക്തിപ്രഭാവവും പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും സമ്മതിദായകരെ എത്രത്തോളം സ്വാധീനിക്കാമെന്നതാണ് സ്വതന്ത്രരുടെ വിജയം വ്യക്തമാക്കുന്നത്.
അമ്പലപ്പുഴയിൽ മുൻ മന്ത്രി ജി. സുധാകരൻ സി.പി.എമ്മിനെതിരേ സ്വതന്ത്രനായി ഇറങ്ങി വിജയം കൊയ്തത് അക്ഷരാർഥത്തിൽ പാർട്ടിയെ ഞെട്ടിച്ചാണ്.ആരെയും അമ്പരപ്പിക്കുന്ന വിജയങ്ങളിലൊന്നാണ് അമ്പലപ്പുഴയിൽ ജി. സുധാകരന്റേത്. സി.പി.എം സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ എച്ച്. സലാമിനെ പിന്നിലാക്കി 27935 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ വിജയംതന്നെ സുധാകരൻ നേടി. ആകെ നേടിയത് 75184 വോട്ടുകൾ. തന്നെ വിലകൽപ്പിക്കാത്ത പാർട്ടി നേതൃത്വത്തിന് താനാരാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ജി. സുധാകരൻ.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിൽ ടി.കെ ഗോവിന്ദനും യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയം സ്വന്തമാക്കിയതും ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ മുൻ സി.പി.എം ഏരിയ സെക്രട്ടറി കൂടിയായ വി. കുഞ്ഞികൃഷ്ണൻ കോൺഗ്രസ് പിന്തുണയോടെ മിന്നുംവിജയമാണ് സ്വന്തമാക്കിയത്. 7,487 വോട്ടുകളുടെ ഭൂരിപക്ഷമാണ് കുഞ്ഞികൃഷ്ണൻ നേടിയത്. കണ്ണൂർ ജില്ലയിലെ ഇടതുകോട്ടകളിൽ ഒന്നിൽ ആദ്യമായി വിള്ളൽ വീഴ്ത്താൻ കുഞ്ഞികൃഷ്ണന് സാധിച്ചത് പാർട്ടിയെ ഒന്നാകെ ഞെട്ടിച്ചിട്ടുണ്ട്.
സി.പി.എമ്മിൽ കലാപക്കൊടി ഉയർത്തിയാണ് ടി.കെ ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിച്ചത്. സി.പി.എം സ്ഥാനാർഥി പി.കെ ശ്യാമളയെ ആണ് ഗോവിന്ദൻ വീഴ്ത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ഗോവിന്ദൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചത്.
പാർട്ടി വിട്ടിറങ്ങിയ നേതാക്കളെ ചെറുക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങൾ ഫലപ്രദമാകാതെ പോയെന്നും ഈ വിജയങ്ങൾ വ്യക്തമാക്കുകയാണ്. ബേപ്പൂരിൽ ഇടത് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസിനെതിരേ പി.വി. അൻവർ ശക്തമായ പോരാട്ടം നടത്തിയെങ്കിലും വിജയം കൈവരിക്കാനായില്ല.
udf independents add vibrant energy to the campaign with colorful rallies and creative displays, making the election scene lively and spirited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."