കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന; 121 നിയമലംഘകർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ശക്തമായ പരിശോധനയിൽ 121 താമസ നിയമലംഘകർ പിടിയിൽ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശോധനകളിൽ ആയിരക്കണക്കിന് ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. പിടിയിലായവരെയും പിടിച്ചെടുത്ത വാഹനങ്ങളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 16,265 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധനയിൽ 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 46 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ച ഏഴ് പ്രായപൂർത്തിയാകാത്തവരും വിവിധ കേസുകളിൽ വാറണ്ട് നിലവിലുള്ള 121 വ്യക്തികളും പിടിയിലായവരിൽ ഉൾപ്പെടുന്നു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 121 പേരെയും അധികൃതർ പിടികൂടി.
അതേസമയം, അതിർത്തിയിലൂടെയുള്ള അനധികൃത നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സാൽമി ബോർഡർ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥൻ സാദ് അബ്ദുൾറഹ്മാൻ അൽ-മുതൈരിയെ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. കുവൈത്ത് പൗരന്മാർക്ക് മാത്രമായി നൽകുന്ന അടിയന്തര പ്രവേശന രേഖ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെ അൽ-മുതൈരിയാണ് പിടികൂടിയത്. പരിശോധനയ്ക്കും ബയോമെട്രിക് വിരലടയാള പരിശോധനയ്ക്കും ശേഷം, ഇയാൾ കുവൈത്ത് പൗരനല്ലെന്നും വിദേശ പാസ്‌പോർട്ട് കൈവശമുള്ള മറ്റൊരാളാണെന്നും തിരിച്ചറിഞ്ഞു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചത്. മികച്ച സേവനമനുഷ്ഠിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ജോലിസ്ഥലത്ത് അച്ചടക്കം ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ അംഗീകാരമെന്ന് അദ്ദേഹം വ്യക്തമാക്കി. സാൽമി അതിർത്തിയിൽ നടന്ന ചടങ്ങിൽ ബ്രിഗേഡിയർ അലി യൂസഫ് അൽ-തമ്മർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
kuwait authorities carried out a large-scale traffic inspection campaign, resulting in the arrest of 121 violators for various traffic and road safety offences.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."