ഭക്ഷണം കഴിച്ച് ബില്ല് 5,900 രൂപ; ഡിസ്കൗണ്ട് ചോദിച്ചു, കിട്ടാതാതോടെ റസ്റ്റോറന്റ് അടിച്ചുതകർത്ത് ഗുണ്ടാസംഘം
ഹൈദരാബാദ്: റസ്റ്റോറന്റിൽ ഇരുന്ന് വയറുനിറയെ ഭക്ഷണം കഴിച്ചശേഷം ബില്ലിൽ ഇളവ് നൽകാത്തതിന്റെ പേരിൽ ജീവനക്കാരെ ക്രൂരമായി മർദിച്ച് നാലംഗ സംഘം. ഹൈദരാബാദിലെ സരൂർനഗറിലാണ് നടുക്കുന്ന സംഭവം നടന്നത്. കടയുടമയെയും ജീവനക്കാരെയും മർദിച്ച സംഘം റസ്റ്റോറന്റിലെ ഫർണിച്ചറുകളും മറ്റും അടിച്ചുതകർക്കുകയും ചെയ്തു. മെയ് രണ്ടിന് രാത്രി 9.30-ഓടെയാണ് സംഭവം.
തർക്കം തുടങ്ങിയത് 5,900 രൂപയുടെ ബില്ലിനെച്ചൊല്ലി
നാലുപേരടങ്ങുന്ന സംഘം റസ്റ്റോറന്റിലെത്തി ഏകദേശം രണ്ട് മണിക്കൂറോളം ചിലവഴിച്ചാണ് ഭക്ഷണം കഴിച്ചത്. 5,900 രൂപയുടെ ബില്ലാണ് ഇവർക്ക് ലഭിച്ചത്. ബില്ല് വന്നതോടെ തുക കുറച്ചുനൽകണമെന്ന് സംഘം ആവശ്യപ്പെട്ടു. മാനുഷിക പരിഗണന കണക്കിലെടുത്ത് ജീവനക്കാർ 10 ശതമാനം ഡിസ്കൗണ്ട് നൽകിയെങ്കിലും സംഘം തൃപ്തരായില്ല. കൂടുതൽ തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
കൂട്ടാളികളെ വിളിച്ചുവരുത്തി ആക്രമണം
ഡിസ്കൗണ്ട് നൽകാൻ റസ്റ്റോറന്റ് അധികൃതർ വിസമ്മതിച്ചതോടെ പ്രതികൾ ഫോണിലൂടെ കൂടുതൽ ആളുകളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഉടമയെയും ജീവനക്കാരെയും ക്രൂരമായി മർദിക്കുകയും ഹോട്ടൽ അടിച്ചുതകർക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികൾക്കായി തിരച്ചിൽ
സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതികളിൽ ചിലരെ ഹൈദരാബാദ് സിറ്റി പൊലിസ് തിരിച്ചറിഞ്ഞു. ഇതിൽ ചിലർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് സരൂർനഗർ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."