അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ
ഐ.പി.എല്ലിൽ ബാറ്റിങിൽ ഫോം കണ്ടെത്താൻ പാടുപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ജിതേഷ് ശർമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ തോൽവിക്ക് പിന്നാലെയാണ് താരത്തിന്റെ പഴയ പ്രസ്താവനകൾ കുത്തിപ്പൊക്കി ആരാധകർ രംഗത്തെത്തിയത്.
താൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ടീമിന്റെ ടോപ്പ് ഓർഡർ തകരാൻ പ്രാർത്ഥിക്കാറുണ്ടെന്ന ജിതേഷിന്റെ പഴയ അഭിമുഖമാണ് ഇപ്പോൾ താരത്തിന് തിരിച്ചടിയാകുന്നത്. "എന്റെ ടോപ്പ് ഓർഡർ തകരട്ടെയെന്നും, എനിക്ക് ബാറ്റ് ചെയ്യാനും ഹീറോ ആകാനും അവസരം ലഭിക്കട്ടെയെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്" എന്നായിരുന്നു ജിതേഷ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ താൻ ആഗ്രഹിച്ചത് പോലെ അവസരങ്ങൾ ലഭിച്ചിട്ടും ക്രീസിൽ പരാജയപ്പെടുന്ന താരത്തെയാണ് ഇപ്പോൾ ആരാധകർ കാണുന്നത്.
സീസണിലെ മോശം പ്രകടനം:
കഴിഞ്ഞ 10 മത്സരങ്ങളിൽ നിന്ന് വെറും 64 റൺസ് മാത്രമാണ് ജിതേഷിന് നേടാനായത്. സീസണിലെ താരത്തിന്റെ ഉയർന്ന സ്കോർ വെറും 23 റൺസ് മാത്രമാണ്. നിർണായക മത്സരങ്ങളിലെ ജിതേഷിന്റെ സ്കോറുകൾ പരിശോധിച്ചാൽ ആരാധകരുടെ രോഷം വ്യക്തമാകും:
- ലഖ്‌നൗവിനെതിരെ: 1 (3 പന്തിൽ)
- ഗുജറാത്തിനെതിരെ: 1 (6 പന്തിൽ)
- ഡൽഹിക്കെതിരെ: 14 (20 പന്തിൽ)
- രാജസ്ഥാനെതിരെ: 5 (8 പന്തിൽ)
11 കോടി രൂപ മുടക്കി ടീം നിലനിർത്തിയ താരം ഇപ്പോൾ ടീമിന് തന്നെ ബാധ്യതയായി മാറിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. "ഹീറോ ആകാൻ ശ്രമിച്ച് സ്വന്തം കുഴി വെട്ടുകയാണ് ജിതേഷ്" എന്ന് തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വരുന്നത്.
ലഖ്‌നൗവിനോട് തോറ്റ് ഒന്നാം സ്ഥാനം കൈവിട്ട് ആർ.സി.ബി
ഏകാന സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മഴ വില്ലനായതോടെ ഡി.എൽ.എസ് നിയമപ്രകാരം ലഖ്‌നൗ ജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മിച്ചൽ മാർഷിന്റെ തകർപ്പൻ സെഞ്ച്വറി (111) കരുത്തിൽ 209 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് 203 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ ബെംഗളൂരുവിന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താമായിരുന്നു.
65 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 1055 റൺസുള്ള ജിതേഷിന്റെ പേരിൽ വെറും ഒരു അർധസെഞ്ച്വറി മാത്രമാണുള്ളത്. വരാനിരിക്കുന്ന മത്സരങ്ങളിലെങ്കിലും താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."