മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ സങ്കീർണമായി തുടരുന്നു. കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി സതീശനും മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചു നിലകൊള്ളുന്ന സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി പുതിയ ഫോർമുലകൾ തേടുകയാണ് ഹൈക്കമാൻഡ്.
കോൺഗ്രസിന്റെ 63 എം.എൽ.എമാരിൽ 47 പേർ കെ.സി വേണുഗോപാലിനെയാണ് പിന്തുണയ്ക്കുന്നതെന്നുള്ള വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു. രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യത്തിലാണ് ഉറച്ചു നിൽക്കുന്നത്. വി.ഡി സതീശനാകട്ടെ ജനപിന്തുണയും പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാത്രമല്ല കേരളത്തിലാകെ തനിക്കുവേണ്ടി നടക്കുന്ന പ്രകടനങ്ങളും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സ്ഥാനത്തിന് ശക്തമായി വാദിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് പ്രശ്‌നപരിഹാരത്തിന് പുതിയ ഫോർമുല തേടുന്നത്.
നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഇന്നലെ രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തി റിപ്പോർട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിൽ ചർച്ചകൾ നടക്കുമെന്ന് പ്രതികരിച്ച അജയ് മാക്കൻ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ സാഹചര്യം സങ്കീർണമെന്ന് മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ചതായും നിരീക്ഷകർ വ്യക്തമാക്കി. നിരീക്ഷകർക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ കെ.സി വേണുഗോപാലിന് ഉണ്ടായിരിക്കുന്നതും ഒരുവിഭാഗം എം.എൽ.എമാരുടെ പിന്തുണയും മുതിർന്ന നേതാവെന്ന പരിഗണനയും രമേശ് ചെന്നിത്തലയ്ക്കും കോൺഗ്രസ് അണികൾ ശക്തമായി വി.ഡി സതീശനുവേണ്ടി നിലകൊള്ളുന്നതുമെല്ലാം നിരീക്ഷകരുടെ പരിഗണനാ വിഷയമായി. ഇതാണ് അവരെയും ഒറ്റപ്പേര് നിർദേശിക്കുന്നതിൽനിന്നു തടഞ്ഞത്.
റിപ്പോർട്ട് നൽകുമ്പോൾ രാഹുൽ ഗാന്ധി ഡൽഹയിൽ ഇല്ലാത്തതിനാൽ പരിശോധിച്ച് പെട്ടെന്നൊരു തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് കടന്നില്ല. പകരം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇതേതുടർന്ന് നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിലെത്തി.
കെ.സി വേണുഗോപാൽ ഡൽഹിയിൽതന്നെയുണ്ട്. ഇന്നു രാവിലെ ഹൈക്കമാൻഡ് ഇവരുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ ഉപമുഖ്യമന്ത്രി, പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്നിങ്ങനെ ഫോർമുലവച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അറിയുന്നു.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഡൽഹിയിൽ ഇന്ന് നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."