നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി
അബുദബി: നിരന്തരം ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും മറ്റൊരാളെ ശല്യപ്പെടുത്തിയ വ്യക്തിക്ക് വൻ തുക പിഴ വിധിച്ച് കോടതി. വൈകാരികമായും മാനസികമായും ബുദ്ധിമുട്ടിച്ചതിന് ഇരയ്ക്ക് ആകെ 60,000 ദിർഹം (ഏകദേശം 13 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. ആവർത്തിച്ചുള്ള ഫോൺ കോളുകൾ വഴി മനഃപൂർവ്വം അസ്വസ്ഥതയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.
നേരത്തെ ഈ കേസിൽ ക്രിമിനൽ കോടതി 51,000 ദിർഹം താൽക്കാലിക നഷ്ടപരിഹാരമായി വിധിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കുണ്ടായ മാനസികാഘാതത്തിന് 1,00,000 ദിർഹം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഇര സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, ഇരയ്ക്ക് അനുഭവപ്പെട്ട ധാർമ്മികവും വൈകാരികവുമായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 9,000 ദിർഹം കൂടി അധികമായി നൽകാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ ആകെ നഷ്ടപരിഹാര തുക 60,000 ദിർഹമായി.
ക്രിമിനൽ നടപടികളിലൂടെ ഇതിനകം തന്നെ ശിക്ഷ ലഭിച്ചതാണെന്നും സിവിൽ കേസ് തള്ളിക്കളയണമെന്നും പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതിയുടെ പ്രവൃത്തികൾ പരാതിക്കാരനെ ഗുരുതരമായി ബാധിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിശോധിക്കുമ്പോൾ സിവിൽ ബാധ്യതയിൽ നിന്ന് പ്രതിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
60,000 ദിർഹത്തിന് പുറമെ കോടതി ചെലവുകളും നിയമപരമായ മറ്റ് ഫീസുകളും പ്രതി തന്നെ വഹിക്കണം. അനാവശ്യമായി ഫോൺ വിളിച്ചും മറ്റും സ്വകാര്യതയിലേക്കും മാനസിക സമാധാനത്തിലേക്കും കടന്നുകയറുന്നത് യുഎഇ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിധി. വ്യക്തികളുടെ അന്തസ്സിനും സമാധാനത്തിനും ഭംഗം വരുത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി തുടരുമെന്നും കോടതി വ്യക്തമാക്കി.
a uae court fined a man dh60000 for repeatedly calling and harassing another person. the ruling highlights strict legal action against phone harassment and misuse of communication methods across the emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."