റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ
മുംബൈ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നർമാരുടെ പട്ടികയിൽ പുതിയ റെക്കോർഡുമായി ഇന്ത്യയുടെ യുവതാരം ശുഭ്മൻ ഗിൽ. മത്സരങ്ങളിൽ 50-ൽ കൂടുതൽ റൺസ് നേടുകയും ആ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്യുന്ന താരങ്ങളുടെ പട്ടികയിലാണ് ഗിൽ ഒന്നാമതെത്തിയത്.
ലോകകപ്പിനും മറ്റു പ്രധാന ടൂർണമെന്റുകൾക്കും മുന്നോടിയായി താരത്തിന്റെ ഈ ഫോമും ഇംപാക്റ്റും ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് വലിയ ആവേശമാണ് നൽകുന്നത്.
ഗില്ലിന്റെ വിജയശതമാനം 79!
ക്രീസിൽ നിലയുറപ്പിച്ചാൽ ടീമിനെ വിജയതീരത്ത് എത്തിച്ചേ ഗിൽ മടങ്ങാറുള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഐ.പി.എല്ലിൽ താരം 50-ൽ കൂടുതൽ റൺസ് നേടിയ 34 ഇന്നിംഗ്സുകളിൽ 79 ശതമാനത്തിലും ടീം വിജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വാട്സണെ പിന്നിലാക്കിയാണ് ഗിൽ ഈ നേട്ടം സ്വന്തമാക്കിയത്.
അർദ്ധസെഞ്ച്വറികൾ വിജയമായി മാറിയ പ്രമുഖ താരങ്ങൾ:
ശുഭ്മൻ ഗിൽ 34 അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ അതിൽ 79% മത്സരങ്ങളും വിജയിച്ചു,ഷെയ്ൻ വാട്സൺ 25 അർദ്ധസെഞ്ച്വറികൾ അതിൽ 76% മത്സരങ്ങളും വിജയിച്ചത്,ഗൗതം ഗംഭീർ 36 അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ അതിൽ 72% മത്സരങ്ങളും വിജയിച്ചു
ശ്രേയസ് അയ്യർ 31 അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ അതിൽ 71% മത്സരങ്ങളും വിജയിച്ചു,എം.എസ്. ധോണി 24 അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ അതിൽ 71% മത്സരങ്ങളും വിജയിച്ചു,യശസ്വി ജയ്‌സ്വാൾ 20 അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ അതിൽ 70% മത്സരങ്ങളും വിജയിച്ചു
ഗംഭീറിനും ധോണിക്കുമൊപ്പം യുവനിര
പട്ടികയിൽ മുൻനിരയിലുള്ളവരിൽ അധികവും ഇതിഹാസ താരങ്ങളാണ്. ഗൗതം ഗംഭീർ 72 ശതമാനവും എം.എസ്. ധോണി 71 ശതമാനവും വിജയ റെക്കോർഡുമായി കരുത്ത് കാട്ടുമ്പോൾ, ശ്രേയസ് അയ്യർ (71%), യശസ്വി ജയ്‌സ്വാൾ (70%) എന്നീ യുവതാരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു കളിക്കാരൻ നേടിയ റൺസ് ടീമിന് എത്രത്തോളം ഗുണകരമാകുന്നു എന്നതിന്റെ തെളിവാണ് ഈ സ്റ്റാറ്റിസ്റ്റിക്സ്.
വരാനിരിക്കുന്ന സീസണുകളിലും ഈ ഫോം തുടരാനായാൽ ഐ.പി.എല്ലിലെ എക്കാലത്തെയും വലിയ ഇംപാക്ട് പ്ലെയറായി ശുഭ്മൻ ഗിൽ മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്നലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗില്ലിന്റെ ഫിഫ്റ്റി കരുത്തിൽ രാജസ്ഥാൻ റോയൽസിനെ നിഷ്പ്രഭരാക്കി ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ വിജയം നേടിയെടുത്തു. കരുത്തരായ രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 77 റൺസിനാണ് ഗുജറാത്ത് തകർത്തെറിഞ്ഞത്. വിജയത്തോടെ 14 പോയിന്റും മികച്ച റൺറേറ്റുമായി (+0.228) ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. തോൽവിയോടെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗിൽ നയിച്ചു, ടൈറ്റൻസ് പറന്നു
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന വമ്പൻ സ്കോറാണ് പടുത്തുയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ വെടിക്കെട്ട് പ്രകടനമാണ് ടൈറ്റൻസിന് കരുത്തായത്. 44 പന്തിൽ 84 റൺസെടുത്ത ഗില്ലിന് പിന്തുണയുമായി സായ് സുദർശൻ (36 പന്തിൽ 55) അർദ്ധസെഞ്ച്വറി നേടി. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറും (20 പന്തിൽ 37*) രാഹുൽ തെവാത്തിയയും (4 പന്തിൽ 14*) ചേർന്നതോടെ സ്കോർ 200 കടന്നു. രാജസ്ഥാനായി ബ്രിജേഷ് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി.
തുടക്കം തകർപ്പൻ, ഒടുക്കം ദയനീയം
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി യുവതാരം വൈഭവ് സൂര്യവംശി (16 പന്തിൽ 36) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. മുഹമ്മദ് സിറാജിനെ സിക്സറിന് പറത്തി തുടങ്ങിയ വൈഭവ് മൂന്നാം ഓവറിൽ തന്നെ സ്കോർ 38-ൽ എത്തിച്ചു. എന്നാൽ വൈഭവിനെ വീഴ്ത്തി സിറാജ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി.
പിന്നീട് കണ്ടത് രാജസ്ഥാൻ നിരയുടെ കൂട്ടത്തകർച്ചയായിരുന്നു. ക്യാപ്റ്റൻ യശസ്വി ജയ്‌സ്വാൾ (3), ഹെറ്റ്മെയർ (6) എന്നിവർ കാഗിസോ റബാഡയുടെ ഷോർട്ട് ബോൾ കെണിയിൽ വീണു. മധ്യനിരയിൽ രവീന്ദ്ര ജഡേജ (38), ധ്രുവ് ജുറെൽ (24) എന്നിവർ പൊരുതി നോക്കിയെങ്കിലും റാഷിദ് ഖാന്റെ മാന്ത്രിക സ്പിന്നിന് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല.
റാഷിദ് - ഹോൾഡർ സഖ്യം കളി തീർത്തു
രാജസ്ഥാൻ മധ്യനിരയുടെ നട്ടെല്ലൊടിച്ചത് റാഷിദ് ഖാനാണ്. നാല് ഓവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം കൊയ്തത്. വാലറ്റത്തെ പിഴുതെറിഞ്ഞ ജേസൺ ഹോൾഡർ (3 വിക്കറ്റ്) രാജസ്ഥാൻ പതനം പൂർത്തിയാക്കി. 16.3 ഓവറിൽ 152 റൺസിന് രാജസ്ഥാൻ കൂടാരം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."