ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ
ബ്യൂണസ് ഐറിസ്: ലോകകപ്പിന് പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചും ലോകകപ്പ് സാധ്യതകളെക്കുറിച്ചും മനസ്സ് തുറന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. നെയ്മർ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും അദ്ദേഹം ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മെസ്സി പറഞ്ഞു. 'ലോ ഡെൽ പോളോ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
'അവൻ എന്റെ ഉറ്റ സുഹൃത്താണ്'
മൈതാനത്തെ ചിരവൈരികളാണെങ്കിലും നെയ്മറും മെസ്സിയും തമ്മിലുള്ള സൗഹൃദം ലോകപ്രസിദ്ധമാണ്. നെയ്മറുടെ കാര്യത്തിൽ തനിക്കൊരിക്കലും നിഷ്പക്ഷനാകാൻ കഴിയില്ലെന്ന് മെസ്സി വ്യക്തമാക്കി.

"ലോകകപ്പിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ കളിക്കണം. നെയ്മർ ബ്രസീലിനും ഫുട്ബോളിനും നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. അവൻ എന്റെ അടുത്ത സുഹൃത്താണ്, അതുകൊണ്ട് തന്നെ അവന് നല്ലത് സംഭവിക്കണമെന്നേ ഞാൻ ആഗ്രഹിക്കൂ. തനിമയുള്ള വ്യക്തിത്വമാണ് നെയ്മറുടേതെന്ന്" മെസ്സി പറഞ്ഞു.
പരിക്കിന്റെ കരിനിഴലിൽ കാനറികൾ
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ കഴിഞ്ഞ കുറെക്കാലമായി പരിക്കുകളോട് മല്ലിടുകയാണ്. 2023 ഒക്ടോബറിൽ ഏറ്റ ലിഗമെന്റ് പരിക്കാണ് താരത്തിന് വില്ലനായത്. പിന്നീട് ദീർഘകാലം വിശ്രമത്തിലായിരുന്ന താരം ബ്രസീലിയൻ ക്ലബ്ബായ സന്റോസിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്കുകൾ വിടാതെ പിന്തുടരുകയാണ്. 2025-ൽ 28 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ നെയ്മർക്ക് ഈ വർഷം പരിക്കുകൾ കാരണം വെറും 12 മത്സരങ്ങളിൽ മാത്രമേ പങ്കെടുക്കാൻ സാധിച്ചിട്ടുള്ളൂ.
കിരീടം നിലനിർത്താൻ മെസ്സിയും സംഘവും
തന്റെ കരിയറിലെ അവസാന ലോകകപ്പിനായി ഒരുങ്ങുന്ന മെസ്സി അർജന്റീനയുടെ സാധ്യതകളെക്കുറിച്ചും സംസാരിച്ചു. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും കിരീടം നിലനിർത്തുക പ്രയാസകരമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ എന്നീ ടീമുകളെയാണ് ഇത്തവണ മെസ്സി പ്രധാന വെല്ലുവിളിയായി കാണുന്നത്.
"ലോകകപ്പ് എപ്പോഴും സങ്കീർണ്ണമാണ്. ഞങ്ങൾ വലിയ പ്രതീക്ഷയിലാണ്, എങ്കിലും ഞങ്ങളേക്കാൾ മികച്ച ഫോമിലുള്ള മറ്റ് ടീമുകൾ ഉണ്ടെന്ന യാഥാർത്ഥ്യം മറക്കുന്നില്ല," താരം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."