അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ
ഗുവാഹത്തി: അസമില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മയും, 18ഓളം മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗുവാഹത്തിയിലെ വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. മന്ത്രിസഭയില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്ന് ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്ന് ഹിമന്ത വ്യക്തമാക്കി.
മേയ് 10ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്.
ഹിമന്തയുടെ ഹാട്രിക്കിന് പിന്നിൽ തീവ്ര ഹിന്ദുത്വ കാർഡ്
അതേസമയം ബി.ജെ.പി മുഖ്യമന്ത്രിമാരിൽ സമീപകാലത്ത് യോഗി ആദിത്യനാഥിനെ കവച്ചുവയ്ക്കുന്ന വിധത്തിലുള്ള തീവ്ര ഹിന്ദുത്വ കാർഡ് ഉപയോഗിക്കുന്ന ഹിമന്ത ബിശ്വശർമ ഒരിക്കൽ കൂടി അസമിൽ ഭരണത്തിലേറുകയാണ്. തീവ്ര വലതുപക്ഷ ആശയവും, തെരഞ്ഞെടുപ്പിന് മുൻപ് നടന്ന മണ്ഡല പുനർനിർണ്ണയം ബി.ജെ.പിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തത് അസമിൽ ഹിമന്തബിശ്വശർമയ്ക്ക് ഹാട്രിക്ക് എളുപ്പമാക്കിയെന്നാണ് നിരീക്ഷണം.
തീവ്ര വിദ്വേഷ ഉള്ളടക്കമുള്ള പ്രചാരണത്തിനൊപ്പം, മണ്ഡല പുനർനിർണ്ണയത്തിലൂടെ മുസ്‌ലിം പ്രാതിനിധ്യമുള്ള പല മണ്ഡലങ്ങളുടെയും സ്വഭാവം മാറ്റിയും ബി.ജെ.പി തെരഞ്ഞെടുപ്പ് പാർട്ടിക്ക് അനുകൂലമാക്കുകയായിരുന്നു. നരേന്ദ്ര മോദി, ശിവരാജ് സിങ് ചൗഹാൻ, രമൺ സിങ് എന്നിവർക്ക് ശേഷം ബി.ജെ.പിക്ക് ഹാട്രിക് വിജയം സമ്മാനിക്കുന്ന മുഖ്യമന്ത്രി എന്ന പദവിയിലേക്കും ഇതോടെ ഹിമന്ത ബിശ്വ ശർമ ഉയർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം തീവ്ര വിദ്വേഷ ഉള്ളടക്കമുള്ള പ്രസംഗങ്ങളാണ് ഹിമന്തബിശ്വ നടത്തിയത്. ബംഗാളി മുസ്‌ലിംകളെ അധിക്ഷേപിക്കാൻ ഉപയോഗിക്കുന്ന 'മിയ' എന്ന പദം രാഷ്ട്രീയ ആയുധമാക്കിയ അദ്ദേഹം, വോട്ടർമാർക്കിടയിൽ കടുത്ത ഇസ്‌ലാംഭീതി പടർത്തുന്നതിൽ വിജയിച്ചു. കോൺഗ്രസ് മുസ്‌ലിംകളുടെ പാർട്ടിയാണെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് ആ പാർട്ടിയുടെ നട്ടെല്ലെന്നും അദ്ദേഹം നിരന്തരം ആരോപിച്ചു. പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിലൊന്നും നടപടിയെടുത്തതുമില്ല.
പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ അസം ബി.ജെ.പിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിട്ട അത്യന്തം നിന്ദ്യമായ എ.ഐ വിഡിയോകൾ ഇതിന്റെ ആക്കം കൂട്ടി. മുസ്‌ലിംകളെ ഹിമന്ത ബിശ്വ ശർമ വെടിവയ്ക്കുന്ന രീതിയിലുള്ള എ.ഐ വിഡിയോ വലിയ വിവാദമായെങ്കിലും, ഭൂരിപക്ഷ സമുദായത്തിനിടയിൽ ഇതിലൂടെ വലിയ തോതിലുള്ള വോട്ട് ഏകീകരണം നടത്താൻ ബി.ജെ.പിക്ക് സാധിച്ചു. ബുൾഡോസർ രാജിനെ പ്രകീർത്തിച്ചും മുസ്ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും തുടർച്ചയായി ലക്ഷ്യം വച്ചും നടത്തിയ നീക്കങ്ങൾ ഒരു വിഭാഗത്തിനിടയിൽ ഹിമന്ത ഒരു 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന പ്രതീതി സൃഷ്ടിക്കാനും സാധിച്ചു.
The BJP-led NDA government in Assam will assume office tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."