നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേർ പിടിയിൽ
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET UG) ചോദ്യപേപ്പർ ചോർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി രാജസ്ഥാൻ പൊലിസ്. കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേരെ രാജസ്ഥാൻ പൊലിസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) കസ്റ്റഡിയിലെടുത്തു. ജയ്പൂർ സ്വദേശിയായ മനീഷ് ആണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകനെന്ന് പൊലിസ് കണ്ടെത്തി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ കേരളത്തിലേക്കും നീളുകയാണ്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന. മെയ് ഒന്നിന് ഇയാൾ സിക്കാറിലുള്ള സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളുടെ ക്രമവും ഈ വിദ്യാർത്ഥി അയച്ച സന്ദേശങ്ങളുമായി കൃത്യമായി ഒത്തുപോകുന്നുണ്ടെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സിക്കാറിൽ പ്രചരിച്ച 'മാതൃകാ ചോദ്യപേപ്പറിൽ' യഥാർത്ഥ പരീക്ഷയിലെ 135 ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടിരുന്നതായി എസ്.ഒ.ജി സ്ഥിരീകരിച്ചു. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് വിറ്റഴിച്ചത്. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദ്യാർഥികളിലേക്കാണ് ചോദ്യപേപ്പർ പ്രധാനമായും എത്തിയത്. പി.ഡി.എഫ് രൂപത്തിലും അച്ചടിച്ച പേപ്പറുകളായും ചോദ്യങ്ങൾ വിതരണം ചെയ്തു.
സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി ഉടമ രാകേഷ് മണ്ഡവാരിയയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തിൽ തന്നെ ഇയാൾക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചതായി പൊലിസ് കരുതുന്നു.
പരീക്ഷ കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. രാജസ്ഥാൻ പൊലിസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
2024-ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ ക്രമക്കേടുകളും സുപ്രിം കോടതിയുടെ ഇടപെടലുകളും നിലനിൽക്കെ, പുതിയ വെളിപ്പെടുത്തലുകൾ രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
The Rajasthan Police Special Operations Group (SOG) has detained 15 individuals, including the alleged mastermind from Jaipur, in connection with the NEET UG paper leak. Investigations revealed that a handwritten "model paper" containing 135 identical questions was sold for up to ₹2 lakh before the exam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."