നീറ്റ് യുജി പരീക്ഷ റദ്ദാക്കി; നടപടി ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG 2026) റദ്ദാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണങ്ങൾക്കും അന്വേഷണ റിപ്പോർട്ടുകൾക്കും പിന്നാലെയാണ് സുപ്രധാന തീരുമാനം. മെയ് 3-ന് നടന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. പരീക്ഷാ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും എൻടിഎ വ്യക്തമാക്കി.
മെയ് 3-ന് നടന്ന പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന സംശയത്തെത്തുടർന്ന് മെയ് 8-ന് തന്നെ എൻടിഎ ഈ വിഷയം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയിരുന്നു. കേന്ദ്ര ഏജൻസികളും അന്വേഷണ ഉദ്യോഗസ്ഥരും സമർപ്പിച്ച റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. പരീക്ഷാ നടപടികളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എൻടിഎ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ പരീക്ഷ വീണ്ടും നടത്തും. ഇതിന്റെ പുതുക്കിയ തീയതികൾ എൻടിഎ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉടൻ പ്രസിദ്ധീകരിക്കും.
ദേശീയ തലത്തിലുള്ള പരീക്ഷകൾ നീതിയുക്തവും സുരക്ഷിതവുമായി നടത്താൻ എൻടിഎ പ്രതിജ്ഞാബദ്ധമാണ്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനാണ് ഇപ്പോൾ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത് എൻടിഎ വക്താവ് അറിയിച്ചു.
പുതുക്കിയ പരീക്ഷാ ഷെഡ്യൂളിനായി ഉദ്യോഗാർഥികളും രക്ഷിതാക്കളും എൻടിഎയുടെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണം. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതേസമയം ചോദ്യപേപ്പർ ചോർച്ചാ കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ 15 പേരെ രാജസ്ഥാൻ പൊലിസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) കസ്റ്റഡിയിലെടുത്തിരുന്നു. ജയ്പൂർ സ്വദേശിയായ മനീഷ് ആണ് തട്ടിപ്പിന്റെ പ്രധാന ആസൂത്രകനെന്ന് അന്വേഷണത്തിൽ പൊലിസ് കണ്ടെത്തി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും നീളുകയാണ്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന. മെയ് ഒന്നിന് ഇയാൾ സിക്കാറിലുള്ള സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളുടെ ക്രമവും ഈ വിദ്യാർത്ഥി അയച്ച സന്ദേശങ്ങളുമായി കൃത്യമായി ഒത്തുപോകുന്നുണ്ടെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് സിക്കാറിൽ പ്രചരിച്ച 'മാതൃകാ ചോദ്യപേപ്പറിൽ' യഥാർത്ഥ പരീക്ഷയിലെ 135 ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടിരുന്നതായി എസ്.ഒ.ജി സ്ഥിരീകരിച്ചു. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് വിറ്റഴിച്ചത്. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദ്യാർഥികളിലേക്കാണ് ചോദ്യപേപ്പർ പ്രധാനമായും എത്തിയത്. പി.ഡി.എഫ് രൂപത്തിലും അച്ചടിച്ച പേപ്പറുകളായും ചോദ്യങ്ങൾ വിതരണം ചെയ്തു.
സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി ഉടമ രാകേഷ് മണ്ഡവാരിയയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഏപ്രിൽ മാസത്തിൽ തന്നെ ഇയാൾക്ക് ചോദ്യപേപ്പർ ലഭിച്ചിരുന്നതായാണ് വിവരം. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചതായി പൊലിസ് കരുതുന്നു.
The National Testing Agency (NTA) has officially cancelled the NEET UG 2026 examination held on May 3, following reports of a question paper leak. The decision was made after central agencies and law enforcement provided evidence that the integrity of the exam had been compromised.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."