കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും
കോഴിക്കോട്: മുഖ്യമന്ത്രി ആരായാലും യു.ഡി.എഫ് സർക്കാറിന് അഭിമുഖീകരിക്കാനുള്ളത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ. കിഫ്ബി പോലുള്ള സ്ഥാപനങ്ങളെ എന്തു ചെയ്യണമെന്നതിലും തീരുമാനം എടുക്കേണ്ടിവരും. പിണറായി സർക്കാർ വരുത്തിവച്ച ബാധ്യതകൾ തീർക്കാൻ തന്നെ പ്രയാസപ്പെടേണ്ടിവരുന്ന സർക്കാറിന് നൽകിയ ഉറപ്പുകൾ പാലിക്കാൻ വലിയ തോതിൽ പണം കണ്ടെത്തണം.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ, ക്ഷേമ പെൻഷൻ 3000, യുവാക്കൾക്ക് അഞ്ചു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ, അഞ്ചു ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രധാന വാഗ്ദാനം. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്നാണ് വിമർശനമെങ്കിലും 4000കോടി ബാക്കിവെച്ചാണിറങ്ങുന്നതെന്നാണ് ധനമന്ത്രി
കെ.എൻ.ബാലഗോപാൽ അവകാശപ്പെട്ടത്.
എന്നാൽ സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശ്ശിക, വിവിധ ക്ഷേമപദ്ധതികളിലെ കുടിശ്ശിക തുടങ്ങിയവ സർക്കാറിന് മുമ്പിൽ ഉണ്ടാകും. ജീവനക്കാരുടെ ഡി.എ കുടിശ്ശിക എട്ട് ഗഡുക്കളായി നൽകുമെന്ന് ഉത്തരവായെങ്കിലും എപ്പോൾ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിന് 20000 കോടി രൂപ പ്രതീക്ഷിക്കുന്നു.
110000 കോടി രൂപ വികസന പദ്ധതികൾക്ക് ലഭ്യമാക്കി എന്ന് അവകാശപ്പെടുന്ന കിഫ്ബി വലിയ ബാധ്യതയാകുമെന്നാണ് യു.ഡി.എഫ് ഇതുവരെ പറഞ്ഞിരുന്നത്. 1999ൽ നിലവിൽ വന്ന കിഫ്ബി വഴി 25000കോടിയുടെ വികസനം യാഥാർഥ്യമായിട്ടുണ്ട്.
98000 കോടിയുടെ പദ്ധതികൾക്ക് ഫണ്ട് ലഭ്യത അംഗീകരിച്ചിട്ടുമുണ്ട്. ബജറ്റിന് പുറത്ത് വികസന പ്രവർത്തനത്തിന് പണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കിഫ്ബി സ്ഥാപിച്ചത്. കിഫ്ബിയുടെ വായ്പകളെ സംസ്ഥാന സർക്കാറിന്റെ വായ്പയായി പരിഗണിക്കുന്ന സമീപനം കേന്ദ്ര
സർക്കാർ സ്വീകരിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയാണ്.
മോട്ടോർ വാഹന നികുതിയുടെ പകുതി ഇപ്പോൾ കിഫ്ബിക്കാണ് നൽകുന്നത്. ഇന്ധന വിലയിൽ ലിറ്ററിന് ഒരു രൂപ തോതിൽ സെസും കിഫ്ബിക്ക് ലഭ്യമാക്കുന്നു. തെരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമായപ്പോൾ ആദ്യം രാജിവച്ചത് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹമാണ്.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോൾ ഈ തുക സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നല്‌കേണ്ടിവരും. ആശ വർക്കർമാരുടെ വേതന വർധന അടക്കം നിരവധി വാഗ്ദാനം യു.ഡി.എഫിന് അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ട്.
The government is facing a severe financial crisis that is expected to put immense pressure on its operations and decision-making. With resources running thin, officials will likely struggle significantly to manage public spending and meet upcoming economic demands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."