മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്: നിയമോപദേശം തേടി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് 18 വയസ്സ് തികയുന്നതിന് മുൻപ് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച സംഭവത്തിൽ നിയമോപദേശം തേടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. 40 വർഷങ്ങൾക്ക് മുൻപ് നടന്ന നിയമലംഘനം വകുപ്പിന്റെ ആഭ്യന്തര പരിശോധനയിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
1966 മേയ് 25 ആണ് ലൈസൻസിലെ രേഖകൾ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതി. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. അതായത്, ലൈസൻസ് അനുവദിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും 8 മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഗിയറുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയാകണമെന്നാണ് ചട്ടം. ലൈസൻസിൽ പേരിനൊപ്പം 'എം.എൽ.എ' എന്ന് രേഖപ്പെടുത്തിയത് മാറ്റി ആധാറിലെ പേര് മാത്രമാക്കാനും വകുപ്പ് നടപടി തുടങ്ങി. 2019-ൽ സാരഥി സോഫ്റ്റ്‌വെയർ വരുന്നതിന് മുൻപാണ് ഈ കൂട്ടിച്ചേർക്കൽ നടന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യമായതിനാലാണ് വിഷയത്തിൽ വിശദമായ നിയമോപദേശം തേടാൻ തീരുമാനിച്ചത്. സാരഥി പ്ലാറ്റ്‌ഫോമിലേക്ക് വിവരങ്ങൾ മാറിയപ്പോഴും ഇത്രകാലം ഈ പിശക് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു വ്യക്തമാക്കി.
നിലവിലെ ലൈസൻസിന് 2028 ജൂലൈ 10 വരെ കാലാവധിയുണ്ട്. ഇത്രയും കാലം നിയമവിരുദ്ധമായ ലൈസൻസ് കൈവശം വെച്ചതിലും അത് പുതുക്കി നൽകിയതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ പരിശോധിച്ചേക്കും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് വകുപ്പ് കടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."