10 ദിവസത്തെ കാത്തിരിപ്പ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: മുഖ്യമന്ത്രിക്കസേരയുടെ പേരിൽ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയ, പത്ത് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കും ചരടുവലികൾക്കും ശേഷം ഇന്ന് പരിഹാരമുണ്ടാകുമെന്ന് സൂചന. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഇന്ന് കോൺഗ്രസ് ഉത്തരം നൽകിയേക്കും.
പല തലത്തിലുള്ള കൂടിയാലോചനകൾക്കു ശേഷം വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെന്ന ആകാംക്ഷയ്ക്ക് ഇന്ന് തിരശ്ശീലയിടുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് നിയുക്ത എം.എൽ.എമാരുമായും മുതിർന്ന നേതാക്കളുമായും ഹൈക്കമാൻഡ് നടത്തിവന്ന ചർച്ചകൾ പൂർത്തിയായതായും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും പാർട്ടിയുടെ മാധ്യമവിഭാഗം മേധാവി ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.
പ്രഖ്യാപനം കേരളത്തിലാണോ ഡൽഹിയിലാണോ ഉണ്ടാകുകയെന്ന ചോദ്യത്തിന് ജയറാം രമേശ് മറുപടി നൽകിയില്ല. അതേസമയം ഇന്ന് ഉച്ചയ് 1 മണിക്ക് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എം.എൽ.എമാരോടും രാവിലെത്തന്നെ തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകിയിട്ടുണ്ട്.
യോഗത്തിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ഒറ്റപ്പേരിലേക്ക് ഹൈക്കമാൻഡ് എത്തിയോ എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വി.ഡി സതീശന്റെ പേരിൽ തന്നെ ഉറച്ചുനിൽക്കുന്നത് ഹൈക്കമാൻഡിന് അവസാന നിമിഷവും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
മുതിർന്ന നേതാക്കളുടെ അഭിപ്രായം നിർണായകം
ചർച്ചകളിൽ ഹൈക്കമാൻഡിനെ ഏറ്റവും സ്വാധീനിച്ചത് മുതിർന്ന നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ, കെ. മുരളീധരൻ എന്നിവരുടെ അഭിപ്രായങ്ങളാണ്. തീരുമാനം വൈകരുതെന്നും ജനവികാരം മാനിക്കണമെന്നും എ.കെ ആന്റണി വ്യക്തമാക്കി. ഘടകകക്ഷികളുടെ അഭിപ്രായം ഗൗരവത്തോടെ പരിഗണിക്കണമെന്നും ആന്റണി അറിയിച്ചു. സമാന നിലപാട് തന്നെയാണ് സുധീരനും മുരളീധരനും രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചത്.
ഡൽഹിയിൽ ഇന്നലെ
കെ.സി വേണുഗോപാലിന് അനുകൂലമാണ് കാര്യങ്ങളെന്ന അഭ്യൂഹമായിരുന്നു രാവിലെമുതൽ പുറത്തുവന്നത്. എന്നാൽ ഉച്ചയോടെ കാര്യങ്ങൾ മാറി. ഘടകകക്ഷികളുടെ അഭിപ്രായം മാനിച്ച് വി.ഡി സതീശന് അനുകൂലമായി ഹൈക്കമാൻഡ് ചർച്ചകൾ നീങ്ങുന്നുവെന്ന വിവരം പുറത്തുവന്നു.
വൈകിട്ട് ആറുമണിയോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി നടത്തിയ ചർച്ചയോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്. ഖർഗെ-രാഹുൽ ചർച്ചയ്ക്കു പിന്നാലെ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അതുണ്ടായില്ല.
എ.കെ ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. അരമണിക്കൂറിനകം യോഗം പൂർത്തിയാക്കി രാഹുൽ മടങ്ങിയെങ്കിലും പ്രഖ്യാപനമൊന്നുമുണ്ടായില്ല. ഇതിനിടെ ഖർഗെയുടെ വീട്ടിലെത്തിയ ജയറാം രമേശ് ആദ്യം മാധ്യമങ്ങളെക്കണ്ട് തിരിച്ചു പോയെങ്കിലും പിന്നാലെ ചർച്ച പൂർത്തിയായതായും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും അറിയിച്ചു.
പ്രഖ്യാപനത്തിനു മുമ്പ് ഘടകകക്ഷികളുമായി നേതാക്കളുമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന വി.ഡി. സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായും രാഹുൽ സംസാരിക്കും.
After ten days of intense deliberations and growing anticipation, the Congress party is set to break the deadlock today. The announcement will finally reveal who will take the oath as Chief Minister, putting an end to the political suspense that followed the election results.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."