സസ്പെൻസ് തുടരുന്നു; കെ.സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ; ചർച്ച അരമണിക്കൂർ പിന്നിട്ടു
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ, ഡൽഹിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിയന്തര കൂടിക്കാഴ്ചയ്ക്കായി വസതിയിലേക്ക് വിളിച്ചു വരുത്തി. ഇരുവരും തമ്മിലുള്ള ചർച്ച അരമണിക്കൂർ പിന്നിട്ടു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ തന്നെ നിശ്ചയിച്ച വിവരം അറിയിക്കാനാണോ, അതോ ഹൈക്കമാൻഡ് എടുത്ത മറ്റേതെങ്കിലും തീരുമാനം കൈമാറാനാണോ ഈ കൂടിക്കാഴ്ച എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നലെ വൈകുന്നേരം ധാരണയിലെത്തിയിരുന്നു.
ചർച്ചകൾ പൂർത്തിയായെന്നും ഹൈക്കമാൻഡ് തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇന്ന് രാവിലെ 10.30-നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തും. നിയുക്ത എം.എൽ.എമാരുടെ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ അണികൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ് ഇന്നത്തെ നിർണായക നീക്കങ്ങൾ. ചൊവ്വാഴ്ച രാത്രി വൈകിയും കെ.പി.സി.സി മുൻ പ്രസിഡന്റുമാരുമായും വർക്കിങ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ഒരു മണിക്കൂർ നീണ്ട ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ ധാരണയായത്. സോണിയ ഗാന്ധിയുടെ ആരോഗ്യപരിശോധനകൾക്ക് ശേഷമാണ് മുതിർന്ന നേതാക്കൾ ഒത്തുചേർന്നത്. നേരത്തെ, തിരുവനന്തപുരത്ത് ചേർന്ന കെ.പി.സി.സി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിന് വിട്ടുകൊണ്ട് ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു.
63 നിയുക്ത എം.എൽ.എമാരുടെയും വികാരവും മുതിർന്ന നേതാക്കളുടെ അഭിപ്രായവും പരിഗണിച്ചുള്ള 'സർപ്രൈസ്' പ്രഖ്യാപനത്തിനാണ് കേരളം ഇപ്പോൾ കാതോർത്തിരിക്കുന്നത്.
high-level political drama is unfolding in New Delhi. AICC General Secretary K.C. Venugopal is currently at Rahul Gandhi’s residence for a crucial meeting that has lasted over thirty minutes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."