നിർണ്ണായക നീക്കവുമായി അമേരിക്ക; ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; പശ്ചിമേഷ്യയുടെ വിധി ചൈന തീരുമാനിക്കുമോ?
ബീജിങ്: പശ്ചിമേഷ്യ ഒന്നാകെ യുദ്ധഭീതിയുടെ മുനമ്പിൽ നിൽക്കെ സമാധാന നീക്കങ്ങൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബീജിങ്ങിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇന്ന് നടത്തുന്ന ചരിത്രപരമായ ചർച്ചകൾ ഇറാൻ-യുഎസ് സംഘർഷത്തിന്റെ ഭാവി നിർണ്ണയിക്കും. 2017ന് ശേഷം ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഈ കൂടിക്കാഴ്ചയ്ക്കുണ്ട്.
ഇറാന് മേലുള്ള ചൈനയുടെ സ്വാധീനം ഉപയോഗിച്ച് യുദ്ധം ലഘൂകരിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ആഗോള സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുന്ന അമേരിക്ക-ചൈന വ്യാപാര യുദ്ധത്തെ കുറിച്ചും ചർച്ചകൾ നടക്കും. മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കുന്ന തായ്‌വാൻ വിഷയത്തെ കുറിച്ചും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഇറാനുമായുള്ള വെടിനിർത്തൽ സാധ്യതകൾ മങ്ങുകയാണെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം. എന്നാൽ, ഇറാന്റെ ഊർജമേഖല ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കമാണിതെന്ന് റഷ്യ ആരോപിക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു. ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്ന ഇറാൻ സൈന്യത്തിന്റെ നിലപാടും മേഖലയെ മുൾമുനയിൽ നിർത്തുകയാണ്.
ഇറാൻ വിഷയത്തിൽ ചൈന അത്ര വേഗത്തിൽ ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒക്ടോബർ 7-ന് ശേഷമുള്ള പശ്ചിമേഷ്യൻ പ്രശ്നങ്ങളിൽ സ്വീകരിച്ചത് പോലെ, "കാത്തിരുന്നു കാണുക" (Wait and Watch) എന്ന തന്ത്രമായിരിക്കും ഷി ജിൻപിങ് തുടരുക. ഒരു പക്ഷത്തോടും അമിത ചായ്‌വ് കാണിക്കാതെ സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ചൈനയുടെ നീക്കം.
യുദ്ധം തുടരുന്നത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാനും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യത്തിനും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ ഒരു സമാധാന കരാർ സാധ്യമായാൽ അത് ട്രംപിന് വലിയൊരു രാഷ്ട്രീയ വിജയമാകും. ഇന്നത്തെ ചർച്ചകളുടെ ഫലം വരും ദിവസങ്ങളിൽ ആഗോള ഓഹരി വിപണികളിലും പശ്ചിമേഷ്യൻ യുദ്ധക്കളത്തിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പാണ്.
us president donald trump has arrived in beijing for a historic meeting with chinese president xi jinping to discuss the escalating iran conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."