കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കെട്ടിവച്ച പണം നഷ്ടമായത് 563 സ്ഥാനാർഥികൾക്ക്; എൻ.ഡി.എയുടെ 99 പേർക്കും പണം പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരിൽ 563 സ്ഥാനാർഥികൾക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികൾക്കും 55 വനിതകൾക്കും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.
788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 883 പേരാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റ് നേടിയ എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് വോട്ട് വിഹിതത്തിൽ കാര്യമായി നേട്ടമുണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇൻഡക്‌സ് കാർഡ് പ്രകാരമുള്ള കണക്കുകൾ പറയുന്നു.
അവരുടെ മത്സരിച്ച 140 സ്ഥാനാർഥികളിൽ 99 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. ഇതിൽ 59ഉം ബി.ജെ.പി സ്ഥാനാർഥികളാണ്. 98 പേരാണ് ബി.ജെ.പിയുടെ താമര ചിഹ്നത്തിൽ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. മറ്റൊരു സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് മത്സരിച്ച 22 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. ആകെ 1.35 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് അടുത്തിടെ എൻ.ഡി.എയിൽ എത്തിയ ട്വന്റി ട്വന്റിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. 19 സീറ്റിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികളിൽ 17 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. എൻ.ഡി.എയുടെ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കും പണം നഷ്ടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.11 ലക്ഷം വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായത്.
സംസ്ഥാനത്ത് മത്സരിച്ച അഞ്ച് ദേശീയ പാർട്ടികളിൽ സി.പി.എമ്മിലെ ഒരു സ്ഥാനാർഥിക്കും കെട്ടിവച്ച പണം നഷ്ടമായി. 53 സീറ്റിൽ മത്സരിച്ച ആം ആദ്മി പാർട്ടിക്കും 55 സീറ്റിൽ മത്സരിച്ച ബി.എസ്.പിക്കും മുഴുവൻ സീറ്റിലും പണം നഷ്ടമായി.
26 രജിസ്റ്റേഡ് പാർട്ടികളിൽ കോൺഗ്രസ്-എസ്(1 സീറ്റ്), ഐ.എൻ.എൽ(1), ഐ.എസ്.ജെ.ഡി(രണ്ട്), കേരള കോൺഗ്രസ് ബി(1), കേരള കോൺഗ്രസ് ജേക്കബ് (1), ആർ.എസ്.പി- ലെനിനിസ്റ്റ് (1), ആർ.എം.പി(1) എന്നീ പാർട്ടികൾക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ ലഭിച്ചത്. എസ്.ഡി.പി.ഐ(34), എസ്.യു.സി.ഐ(30), ഡി.എച്ച്.ആർ.എം(9) തുടങ്ങിയ പാർട്ടികൾക്ക് മുഴുവൻ സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. 281 സ്വതന്ത്ര സ്ഥാനാർഥികളിൽ 259 പേർക്കും ഇത്തവണ കെട്ടിവച്ച പണം നഷ്ടമായിട്ടുണ്ട്.
In the recent Kerala Assembly elections, a total of 563 candidates failed to secure the minimum required votes, resulting in the loss of their security deposits. Among them, the NDA faced a significant setback, with 99 of its candidates losing their deposits across various constituencies. To retain the deposit, a candidate must secure at least one-sixth (16.67%) of the total valid votes polled in their respective seat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."