അറസ്റ്റിലായ കാമുകനെ വിട്ടയക്കണമെന്നാവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി; പൊലിസിനെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ
ധൻബാദ്: അറസ്റ്റിലായ കാമുകനെ വിട്ടയക്കാൻ സാഹസവുമായി യുവതി. കാമുകനെ വിട്ടുകിട്ടാൻ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി നാട്ടുകാരെയും പൊലിസിനെയും മുൾമുനയിൽ നിർത്തിയത്. ജാർഖണ്ഡിലെ ധൻബാദിലുള്ള ഹരിഹർപൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷാഹ്രിയ സ്വദേശിനിയായ ദേവന്തി കുമാരിയാണ് ബിഷുൻപൂർ ഗ്രാമത്തിലെ ടവറിന് മുകളിൽ കയറി ഒന്നര മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം ഒരു കേസിൽ യുവതിയുടെ കാമുകൻ സുനിൽ മഹ്തോയെ നിമിയാഘട്ട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്, ഇയാളെ ഉടൻ മോചിപ്പിക്കണമെന്നും താനുമായുള്ള വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി ആത്മഹത്യ ഭീഷണിയുമായി എത്തിയത്. അതേസമയം, സുനിൽ വിവാഹിതനാണെന്ന് നാട്ടുകാർ അറിയിച്ചപ്പോൾ, തങ്ങൾ അഞ്ച് വർഷമായി പ്രണയത്തിലാണെന്നും ഗുജറാത്തിൽ വെച്ച് വിവാഹം കഴിഞ്ഞതാണെന്നും യുവതി അവകാശപ്പെടുന്നു.
യുവതിയുടെ ആത്മഹത്യാ ഭീഷണിയെത്തുടർന്ന് പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന്, താഴെയിറങ്ങാൻ നാട്ടുകാരും പൊലിസും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവിൽ ഹരിഹർപൂർ പൊലിസ് സ്റ്റേഷൻ ഇൻ-ചാർജ് അങ്കിത് കുമാർ സിൻഹയുടെ നേതൃത്വത്തിൽ നടത്തിയ നീണ്ട ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമൊടുവിലാണ് യുവതി താഴെയിറങ്ങാൻ തയ്യാറായത്.
പിന്നീട്, യുവതിയെ സുരക്ഷിതമായി താഴെയിറക്കി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."