തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി; സുപ്രിംകോടതിയെ സമീപിച്ചത് തദ്ദേശ സ്ഥാപനങ്ങൾ
മലപ്പുറം: ജീവന് ഭീഷണിയാകുന്ന തെരുവുപട്ടികളെ കൊല്ലാനുള്ള അനുമതി തേടി ആദ്യം സുപ്രിം കോടതിയെ സമീപിച്ചത് കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങൾ. രണ്ട് വർഷം മുമ്പാണ് കണ്ണൂർ ജില്ലാപഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനും സുപ്രിം കോടതിയിൽ കേസ് ഫയൽ ചെയ്തത്. എന്നാൽ കോടതി കേസ് പരിഗണനയ്ക്കെടുത്തിരുന്നില്ല.
പിന്നീട് കണ്ണൂർ മൂഴപ്പിലങ്ങാട് നിഹാൽ എന്ന 11കാരൻ തെരുവുനായയുടെ കടിയേറ്റ് മരിച്ചതോടെ ഹരജയിലെ വാദം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രിം കോടതിയിൽ അപേക്ഷ നൽകി. പന്നികളെ വെടിവച്ച് കൊല്ലാൻ കോടതി അനുമതി ലഭിച്ച സാഹചര്യവും ഇതോടൊപ്പം ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാറും തദ്ദേശ സ്ഥാപനങ്ങളുടെ നിലപാടിനെ പിന്തുണച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടായില്ല.
1994 ലെ പഞ്ചായത്തീരാജ് നിയമത്തിലും നഗരസഭാ നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകൾ, പന്നികൾ എന്നിവയെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിരുന്നു. എന്നാൽ 2001ലെ എ.ബി.സി ചട്ടങ്ങൾ നിലവിൽവന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് തദ്ദേശ സ്ഥാപനങ്ങൾ സുപ്രിം കോടതിയെ സമീപിച്ചത്. കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കണക്കുകൾ നിരത്തിയാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യത്തിൽ പുതിയ സുപ്രിംകോടതി വിധി കേരളത്തിന് ഏറെ ആശ്വാസകരമാണ്. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം ഗ്രാമങ്ങൾ തൊട്ട് നഗരങ്ങൾ വരെ രൂക്ഷമായി തുടരുകയാണ്.
വന്ധീകരണ കേന്ദ്രങ്ങൾ പേരിലൊതുങ്ങി
മലപ്പുറം: അനിമൽ വെൽഫെയർ ബോർഡിന്റെ നിയന്ത്രണങ്ങളും സ്ഥലലഭ്യതയും മൂലം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ തെരുവ് നായ വന്ധീകരണ കേന്ദ്രങ്ങൾ പേരിലൊതുങ്ങി. ജില്ലാപഞ്ചായത്തുകളുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്ന വന്ധീകരണ കേന്ദ്രങ്ങൾക്കാണ് അനിമൽ വെൽഫെയർ ബോർഡിന്റെ കടുത്ത നിയന്ത്രണങ്ങളും സ്ഥലലഭ്യതയും തിരിച്ചടിയായത്.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടം കണ്ടെത്തുകയാണ് പ്രധാന പ്രശ്‌നം. കെട്ടിടത്തിൽ ഓപ്പറേഷൻ കേന്ദ്രം, വെറ്റിനറി സർജൻ, മൃഗ പരിപാലകർ, തിയേറ്റർ സഹായി, ശുചീകരണ സഹായി, നായപിടിത്തക്കാർ എന്നിവരടങ്ങുന്ന ബ്ലോക്ക് തല ടീമിനെ രൂപീകരിക്കുന്നതിനും പ്രതിസന്ധികളേറെയാണ്. ഇതിൽ നായപിടിത്തക്കാരെ എത്തിക്കുന്നതാണ് ഏറെ പ്രയാസം.
അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള ഡോഗ് ക്യാച്ചേഴ്‌സിനെ മാത്രമാണ് നായ പിടിത്തത്തിന് പ്രയോജനപ്പെടുത്താനാവുക. എന്നാൽ ഈ പരിശീലനം ലഭിച്ചവരെ കിട്ടാനില്ല.
വന്ധീകരണത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതിന് ശേഷമാണ് വെറ്റിനറി ഡോക്ടറെയും സഹായികളെയും ആറ് മാസത്തേക്ക് നിയമിക്കേണ്ടത്. വീണ്ടും ആവശ്യമെങ്കിൽ മാത്രം കാലാവധി പുതുക്കാനാണ് അനുമതി. തെരുവ് നായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നടപ്പു വർഷം 10.36 കോടി രൂപ വകയിരുത്തുന്നുണ്ട്.
permission to kill stray dogs; local bodies approached the supreme court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."