മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാനും തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വർഷങ്ങളായി സ്വന്തം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം. പൊലിസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുൻപ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാൻ ലക്ഷ്യമിട്ടുള്ള 'വിഷൻ 2031' പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂൺ ഒന്ന് മുതൽ 100 ദിവസത്തെ കർമ്മപരിപാടി ആരംഭിക്കും. വേഗത്തിൽ തീർപ്പാക്കാൻ കഴിയുന്ന വിഷയങ്ങൾ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്മ പുരസ്‌കാരങ്ങൾക്കുള്ള പേരുകൾ കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവർത്തനം വിലയിരുത്തി തുടർ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവർത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏഴ് വര്‍ഷം മുന്‍പാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എന്ന പേരില്‍ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീണത്. സ്വകാര്യവ്യക്തികളുടെ ഭൂമി കൈയേറിയും കല്ലുകള്‍ സ്ഥാപിച്ചും സര്‍ക്കാര്‍തന്നെ ജനങ്ങളില്‍ ഭീതി നിറച്ചു. എന്നാല്‍ ശക്തമായ പ്രതിഷേധത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിന്‍വലിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കേരളത്തെ പാരിസ്ഥിതികമായി തകര്‍ക്കുകയും ജനവാസം അസാധ്യമാക്കുകയും ചെയ്യുന്ന തരത്തില്‍ അശാസ്ത്രീയ നിര്‍മാണത്തിനാണ് സര്‍ക്കാര്‍ മുന്നോട്ടുവന്നത്. എന്നാല്‍ ഡി.പി.ആറിന് അനുമതി ലഭിക്കാതെ വന്നതോടെ 11ജില്ലകളില്‍ ആരംഭിച്ച ഓഫിസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവനക്കാരെ പിന്‍വലിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ ആവില്ല എന്ന് കാണിച്ച് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു.
Opposition leader V.D. Satheesan has stated that the controversial SilverLine semi-high-speed rail project has been cancelled. He also indicated that there will be no further concerns or “yellow alerts” related to the project moving forward. The statement reflects a major political development in Kerala regarding one of the state’s most debated infrastructure initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."