'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താന്‍ പറയുമെന്നും നിങ്ങള്‍ വടിയും നീട്ടി നില്‍ക്കേണ്ടതില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് കേരള ഹൗസില്‍ എത്തിയപ്പോള്‍ ആയിരുന്നു പ്രതികരണം.
വിഴിഞ്ഞം വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പിണറായി വിജയനോട് അഭിപ്രായം തേടാന്‍ ശ്രമിച്ചപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം.
നേരത്തെ കേരള ഹൗസില്‍ നിന്ന് സുര്‍ജിത് ഭവനിലേക്ക് പോകുന്ന സമയത്തും പിണറായി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തിന് അടുത്ത് തടിച്ചുകൂടിയപ്പോഴാണ് അദ്ദേഹം കയര്‍ത്തത്. 'നിങ്ങള്‍ക്ക് ന്യൂസ് വേണമെന്ന് വെച്ച് വാതിലടക്കണോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുന്നു
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങള്‍ സി.പി.എമ്മിന് തന്നെ തിരിച്ചടിയായി. മുഖ്യമന്ത്രി വി.ഡി സതീശനെ നിയമസഭയിലും പുറത്തും പ്രതിരോധത്തിലാക്കാന്‍ സി.പി.എം തൊടുത്ത വിവാദമാണ് തിരിഞ്ഞുകൊത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായി വിജയന്‍ ആദ്യമായി ഏറ്റെടുത്ത രാഷ്ട്രീയ വിഷയത്തിന് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉറച്ച പിന്തുണയും നല്‍കി വരുമ്പോഴാണ് മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്‍ ആരോപണത്തെ ഒന്നുമല്ലാതാക്കുന്ന രീതിയില്‍ പ്രതികരിച്ചത്.
വിഴിഞ്ഞം പോലുള്ള വികസന പദ്ധതികളില്‍ വിവാദം പാടില്ലെന്ന നിലപാടെടുത്തതിനൊപ്പം ഒരുപടികൂടി കടന്ന് അദാനിയുടെ വിശദീകരണത്തില്‍ അദ്ദേഹം തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നല്‍കണമെന്നാവശ്യപ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചു.
അദാനിയുടെ ഓഹരിവില്‍പനയ്ക്ക് എതിരായതിനാലാണ് വിഴിഞ്ഞം തുറമുഖ എം.ഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്.അയ്യരെ മാറ്റിയതെന്ന് ആരോപിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രസ്താവന വിവാദം ആളിക്കത്തിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ കഴിഞ്ഞ ദിവസവും പി.കെ ശ്രീമതി ഇന്നലെയും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നാണ് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളും തുറന്നടിച്ചത്. പാര്‍ട്ടി വിമതരായി മത്സരിച്ച് ജയിച്ച ടി.കെ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തെറ്റുതിരുത്തിയാല്‍ തിരിച്ചുവരാമെന്ന് പറഞ്ഞ എം.വി ജയരാജന് അത് പിന്‍വലിക്കേണ്ടി വന്നതിന് ശേഷമായിരുന്നു ഈ വിവാദങ്ങളെന്നതും ശ്രദ്ധേയം.
തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെയുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം കൂടിയ ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരില്‍ ശക്തമായ തിരിച്ചടി നേരിട്ടിട്ടും കെ.കെ രാഗേഷ് സെക്രട്ടറി സ്ഥാനത്തിരിക്കുന്നതില്‍ വലിയൊരു വിഭാഗത്തിനുള്ള അതൃപ്തിയും ഇപ്പോഴത്തെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി വ്യാപകമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഇതുവരെ ഇടതുമുന്നണി ചേര്‍ന്നിട്ടില്ല. നിയമസഭയുടെ ഒരു സെഷന്‍ അവസാനിച്ചിട്ടും ഉപനേതാവിനെ തെരഞ്ഞെടുക്കാനായില്ല. ഇക്കാര്യങ്ങളിലെല്ലാം അതൃപ്തി വ്യാപകമാണ്. കണ്ണൂര്‍ ഘടകത്തിലെ ഏതാനും നേതാക്കളാണ് ഇപ്പോള്‍ നേതൃത്വത്തിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിട്ടുള്ളതെങ്കിലും സംസ്ഥാന വ്യാപകമായി അതൃപ്തരുടെ നിര പുതുചേരിയായി പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുന്നതായാണ് സൂചന. ഓഹരി കൈമാറ്റത്തിനെതിരേ വിഴിഞ്ഞത്ത് വന്‍ പ്രതിഷേധസംഗമം പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം മുനയൊടിക്കുന്ന രീതിയിലായിരുന്നു ഇ.പി ജയരാജന്റെയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും തള്ളിപ്പറയല്‍. ഔദ്യോഗികപക്ഷം ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്നതിലാണ് ആകാംക്ഷയേറുന്നത്.
ഇന്ന് മുതല്‍ മൂന്ന് ദിവസം കേരളത്തിലെ തോല്‍വിയും വരുത്തേണ്ട തിരുത്തലുകള്‍ക്കും രൂപംനല്‍കാന്‍ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുണ്ടായ പാര്‍ട്ടിയിലെ തെറ്റുതിരുത്തലുകള്‍ക്കായി ഓഗസ്റ്റില്‍ വിശാലമായ സംസ്ഥാന കമ്മിറ്റിയും ചേരാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളിലെ പുതിയ ധ്രുവീകരണങ്ങള്‍.
Kerala Chief Minister Pinarayi Vijayan expressed irritation during a media interaction, telling reporters that there was no need to keep extending microphones and that he would speak if he had something to say.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."