30 വർഷം മുമ്പ് യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവം; 94-കാരനായ മുൻ ക്യൂബൻ പ്രസിഡന്റിനെ പൂട്ടാൻ ട്രംപ് ഭരണകൂടം!
മിയാമി: മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്ക് (94) എതിരെ കുറ്റപത്രം സമർപ്പിക്കാൻ യുഎസ് നീതിന്യായ വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മിയാമിയിൽ വെച്ച് നടക്കുമെന്ന് യുഎസ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടം ക്യൂബയ്ക്ക് മേൽ കടുത്ത സാമ്പത്തിക-എണ്ണ ഉപരോധങ്ങൾ ഏർപ്പെടുത്തി സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് ഈ നിർണ്ണായക നീക്കം.
അമേരിക്കയിലെ മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന സന്നദ്ധ സംഘടനയുടെ രണ്ട് വിമാനങ്ങൾ 1996 ഫെബ്രുവരി 24-ന് ക്യൂബൻ തീരത്ത് വെച്ച് ക്യൂബൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടിരുന്നു. ഈ സംഭവത്തിൽ മൂന്ന് യുഎസ് പൗരന്മാരും അവിടെ സ്ഥിരതാമസമാക്കിയ ഒരാളും കൊല്ലപ്പെട്ടു. വിമാനാപകടം നടക്കുമ്പോൾ ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ. ഈ ആക്രമണത്തിന് ഉത്തരവിട്ടതിൽ റൗളിനുള്ള പങ്ക് മുൻനിർത്തിയാണ് ഇപ്പോൾ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്താൻ ഒരുങ്ങുന്നത്.
എന്താണ് 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' സംഭവം?
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചിരുന്ന ജോസ് ബാസുൽത്തോ എന്ന ക്യൂബൻ പ്രവാസിയാണ് 1991-ൽ 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന സംഘടന രൂപീകരിച്ചത്. കടൽമാർഗ്ഗം ക്യൂബയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന അഭയാർത്ഥികളെ കണ്ടെത്തുകയും അവർക്ക് സഹായമെത്തിക്കുകയുമായിരുന്നു ഈ സംഘടനയുടെ വിമാനങ്ങളുടെ പ്രധാന ലക്ഷ്യം.
എന്നാൽ 1996 ഫെബ്രുവരിയിൽ ഇവരുടെ മൂന്ന് വിമാനങ്ങൾക്ക് നേരെ ക്യൂബൻ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയായിരുന്നു. ഇതിൽ രണ്ട് വിമാനങ്ങൾ തകരുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. മൂന്നാമത്തെ വിമാനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സംഘടന തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്നും കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് അന്ന് ക്യൂബ ആരോപിച്ചത്. എന്നാൽ അന്താരാഷ്ട്ര വ്യോമാതിർത്തിയിലാണ് വെടിവെയ്പ്പ് നടന്നതെന്ന് യുഎസ് വാദിച്ചു. തുടർന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ ക്യൂബയ്‌ക്കെതിരെയുള്ള ഉപരോധങ്ങൾ കർശനമാക്കുന്ന നിയമത്തിൽ ഒപ്പുവെക്കുകയായിരുന്നു.
30 വർഷത്തെ കാത്തിരിപ്പും ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടും
വിമാനങ്ങൾ വെടിവെച്ചിടാൻ ജനറൽ ഉത്തരവ് നൽകിയത് താനാണെന്ന് ഫിദൽ കാസ്ട്രോ പിന്നീട് സമ്മതിച്ചിരുന്നു. ഈ സംഭവത്തിൽ ക്യൂബൻ ചാരവലയത്തിലെ അഞ്ച് പേരെ 1998-ൽ യുഎസ് അറസ്റ്റ് ചെയ്തെങ്കിലും, പിന്നീട് ബരാക് ഒബാമയുടെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി ഇവരെ മോചിപ്പിച്ചു.
അന്നുമുതൽ റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ക്യൂബൻ-അമേരിക്കൻ റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതോടെയാണ് ഈ കേസിന് വീണ്ടും ജീവൻ വെച്ചത്. അടുത്തിടെ ക്യൂബയുടെ പ്രധാന എണ്ണ വിതരണക്കാരായ വെനസ്വേലയ്ക്ക് മേൽ യുഎസ് ഉപരോധം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റൗൾ കാസ്ട്രോയ്ക്കെതിരെ കുറ്റപത്രം കൂടി വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ 94 വയസ്സുള്ള റൗൾ കാസ്ട്രോയെ യുഎസിന് വിട്ടുനൽകാൻ ക്യൂബ തയ്യാറാകില്ലെന്ന് ഉറപ്പായതിനാൽ ഈ നീക്കം പ്രതീകാത്മകം മാത്രമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."