പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷയിൽ ഇന്ന് റീപോളിങ്; തൃണമൂലിന് കനത്ത പ്രഹരമായി സ്ഥാനാർഥിയുടെ പിന്മാറ്റം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുൾപ്പെടുന്ന ഫാൽത നിയമസഭാ മണ്ഡലത്തിൽ ഇന്ന് കനത്ത സുരക്ഷയിൽ റീപോളിങ് നടക്കുന്നു. കഴിഞ്ഞ ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ബൂത്തുപിടിത്തവും കള്ളവോട്ടുൾപ്പെടെയുള്ള അട്ടിമറികളും നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ മണ്ഡലത്തിൽ വോട്ടെടുപ്പ് റദ്ദാക്കിയത്. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ മേയ് 24-നാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേദിവസം മത്സരരംഗത്തുനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാൻ പാർട്ടി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കി. ഫാൽത മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും, പ്രദേശത്തിന്റെ സമാധാനവും പുരോഗതിയും മുൻനിർത്തിയാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്നും ജഹാംഗീർ ഖാൻ വ്യക്തമാക്കി.
"ഞാൻ ഫാൽതയുടെ മകനാണ്. ഇവിടെ സമാധാനവും വികസനവുമുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഫാൽതയുടെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് നമ്മുടെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നത്" എന്ന് ജഹാംഗീർ ഖാൻ പറഞ്ഞു.
സാങ്കേതികമായി മത്സരരംഗത്ത് തുടരും
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി മേയ് ഏഴിന് തന്നെ അവസാനിച്ചതിനാൽ സാങ്കേതികമായി ജഹാംഗീർ ഖാൻ ഇപ്പോഴും മത്സരരംഗത്തുണ്ട്. അതിനാൽ വോട്ടിങ് മെഷീനിൽ (EVM) അദ്ദേഹത്തിന്റെ പേരും തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും നിലനിൽക്കും. മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കാനും തനിക്ക് വോട്ട് ചെയ്യരുതെന്ന് വോട്ടർമാരോട് ആവശ്യപ്പെടാനും മാത്രമേ നിലവിൽ സ്ഥാനാർഥിക്ക് സാധിക്കൂ.
മമതയ്ക്ക് കനത്ത തിരിച്ചടി
സ്ഥാനാർഥി പിന്മാറാനുണ്ടായ സാഹചര്യം എന്താണെന്ന് അറിയില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് വക്താവ് അരൂപ് ചക്രവർത്തി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുകളിച്ചാണ് സംസ്ഥാന ഭരണം പിടിച്ചതെന്ന ആരോപണം മമതാ ബാനർജി ഉയർത്തുന്നതിനിടെയാണ് സ്വന്തം സ്ഥാനാർഥിയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഇത് തൃണമൂലിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്തെ ആകെയുള്ള 294 സീറ്റുകളിൽ 207 സീറ്റുകളും നേടി ബിജെപി ഇതിനകം അധികാരം ഉറപ്പിച്ചുകഴിഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമായ തെരഞ്ഞെടുപ്പിൽ മുൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."