മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും
കോഴിക്കോട്: വയറ്റിൽ കത്രികയുമായി നരകതുല്യമായ അഞ്ചുവർഷങ്ങൾ, നിരന്തര ആരോഗ്യ പ്രശ്‌നങ്ങൾ, നീതി തേടി നീണ്ട നാലു വർഷങ്ങളായി തുടരുന്ന പോരാട്ടങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹർഷിനയുടെ ദുരിതയാത്രയ്ക്ക് ഇനിയും അവസാനമായില്ല. സമരങ്ങളിൽ കരുത്തായി നിന്നവർ അധികാരത്തിലേറിയതിനാൽ തനിക്ക് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഹർഷിന. ആരോഗ്യ വകുപ്പിന്റെ നിരന്തരമായ അവഗണനയാണ് തനിക്ക് നേരിട്ടതെന്നും ഇനിയെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിന പറയുന്നു.
25ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണും. എൽ.ഡി.എഫ് സർക്കാരിന്റെ വാക്കു വിശ്വസിച്ചെങ്കിലും നീതി നടപ്പാക്കിയില്ല. മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു. കഴിഞ്ഞ നാലുവർഷത്തോളമായി നീതിക്കായി തെരുവിൽ അലയുകയാണ്. വയറ്റിൽ കത്രിക കുടുങ്ങിയതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഇതുവരേയും മാറിയിട്ടില്ല. വയറു വേദന ഓരോ ദിവസവും അസഹ്യമായി തുടരുകയാണ്. വേദന സംഹാരികൾ ഉപയോഗിക്കുമെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്.
ചികിത്സയ്ക്കായി ഇതിനോടകം തന്നെ വലിയ തുക ചെലവായി. വലിയ സാമ്പത്തിക പ്രയാസത്തിലാണ്. അതിനാൽ തന്നെ ചികിത്സ കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും ഹർഷീന ചൂണ്ടിക്കാട്ടുന്നു. താൻ സഹിച്ച വേദനയ്ക്കും നേരിട്ട അനീതിക്കും ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യമെന്നും സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഹർഷിന പറയുന്നു.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് വെച്ച് നടന്ന മൂന്നാമത്തെ സിസേറിയനിടയിലാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണമായ കത്രിക കുടുങ്ങിയത്. നീണ്ട അഞ്ചുവർഷത്തോളം കടുത്ത വേദന അനുഭവിച്ചശേഷം 2022-ൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണത്തിനൊടുവിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിചേർത്ത് കുറ്റപത്രവും സമർപ്പിച്ചിരുന്നു. നീതി തേടി ഹർഷിനയും ഭർത്താവും മെഡിക്കൽ കോളജിന് മുന്നിൽ 110 ദിവസം സമരവും ചെയ്തിരുന്നു.
Medical negligence victim K.K. Harshina stated that although the Health Minister visited, hugged, and promised support, she received no actual help. Harshina is scheduled to meet the Chief Minister on the 25th to seek justice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."