മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് വിലപേശൽ; സിന്ധുവിനെതിരെ നിർണായക സ്ക്രീൻഷോട്ടുകൾ പുറത്ത്, പ്രതി റിമാൻഡിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച 'മോഡലിങ് സെക്സ് റാക്കറ്റ്' കേസിൽ മുഖ്യ സൂത്രധാരിയായ സിന്ധുവിനെതിരെ നിർണായക തെളിവുകൾ പുറത്തുവിട്ട് അന്വേഷണസംഘം. മോഡലിങ് കെണിയിൽപ്പെടുത്തി ദുബായിലേക്ക് കടത്തുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് ലക്ഷങ്ങൾ വിലപേശിയതിന്റെ സ്ക്രീൻഷോട്ടുകളാണ് കൊച്ചി സിറ്റി പൊലിസിന് ലഭിച്ചത്. കേസിൽ അറസ്റ്റിലായ സിന്ധുവിനെ വിശദമായ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി പൊലിസ് റിമാൻഡിൽ എടുത്തു.
മുംബൈയിൽ നിന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവിനെ കൊച്ചി പൊലിസ് പിടികൂടിയത്. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് സിന്ധു തന്നെയാണ് ഈ പെൺവാണിഭ സംഘത്തിന്റെ യഥാർത്ഥ ആസൂത്രകയെന്ന് പൊലിസ് ഉറപ്പിച്ചത്.
വാട്സ്ആപ്പ് ചാറ്റുകൾ കുരുക്കായി; ഞെട്ടിക്കുന്ന വിലപേശൽ രീതി
സിന്ധുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകൾ പൊലിസിന് ലഭിച്ചത്.
കേരളത്തിൽ നിന്ന് ദുബൈയിലേക്ക് കൊണ്ടുപോകുന്ന ഓരോ പെൺകുട്ടികളുടെയും ചിത്രങ്ങൾ സിന്ധു അന്താരാഷ്ട്ര ഇടപാടുകാർക്ക് അയച്ചുകൊടുക്കും.
ചിത്രത്തിലുള്ള ഓരോ പെൺകുട്ടിയുടെയും പ്രായവും ശരീരപ്രകൃതിയും അനുസരിച്ച് റേറ്റ് നിശ്ചയിച്ച് ഇടപാടുകാരുമായി വാട്സ്ആപ്പിലൂടെ വിലപേശൽ നടത്തും.
സിന്ധുവിന്റെ ഫോണിൽ നിന്ന് ഇത്തരം നിരവധി ചാറ്റുകളും വൻ തുകകൾ കൈമാറിയതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലിസ് കണ്ടെടുത്തു കഴിഞ്ഞു.
ഫാഷൻ ഷോയുടെ മറവിലെ കൊടുംചതി; രണ്ട് സ്ത്രീകൾക്കായി ലുക്കൗട്ട് നോട്ടീസ്
കേരളത്തിലെ പ്രമുഖരായ മോഡലുകൾക്കും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാർക്കും ദുബൈയിൽ വൻകിട ഫാഷൻ ഷോകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു കെണിയൊരുക്കിയത്. പെൺകുട്ടികൾക്ക് ദുബൈയിലേക്ക് പോകാനുള്ള വിസയും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് സിന്ധു നേരിട്ടായിരുന്നു. അവിടെയെത്തിച്ച ശേഷമാണ് ഇവരെ ഭീഷണിപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയത്.
കേസിൽ സിന്ധുവിനെക്കൂടാതെ മറ്റ് രണ്ട് സ്ത്രീകൾ കൂടി പങ്കാളികളാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിനായി ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വരും ദിവസങ്ങളിൽ കെണിയിൽപ്പെട്ട കൂടുതൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. കേസിൽ കൂടുതൽ സിനിമാ-മോഡലിങ് രംഗത്തുള്ള പ്രമുഖർക്ക് പങ്കുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."