ദുബൈ സെക്സ് റാക്കറ്റ്: പെൺകുട്ടികളെ കടത്തിയാൽ ഒരു ലക്ഷം, ശബ്ദരേഖ പുറത്ത്
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ ദുബൈ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് നടത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. സെക്സ് റാക്കറ്റിലെ മുഖ്യ സൂത്രധാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവേലിക്കര സ്വദേശി ബിലാല്‍ എന്ന ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.
സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നതും ശ്രീകുമാറാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡീല്‍ നടത്തിയാല്‍ അമ്പതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെ ഇയാള്‍ക്ക് ലഭിച്ചിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി യുവതികളെയാണ് ഇപ്രകാരം ദുബൈയിലേക്ക് എത്തിച്ചത്. വന്‍ സാമ്പത്തിക നേട്ടവും പ്രതികൾ ഇതിനോടകം ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാ നേതാവും രണ്ടാം പ്രതി അലീനയുടെ ജീവിത പങ്കാളിയുമായ ഔറംഗസീബിലേക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ രണ്ടു യുവതികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സിന്ധു യുവതികള്‍ക്ക് വിസ എടുത്ത് കൊടുത്തത് ശ്രീകുമാർ പറഞ്ഞതനുസരിച്ചാണെന്നും പൊലിസ് കണ്ടെത്തി. ഇയാൾ ദുബൈയില്‍ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങൾ കണ്ടെത്തിയതായും പൊലിസ് അറിയിച്ചു.
സെക്‌സ് റാക്കറ്റ് സംഘത്തിന് മോഡലിങ് രംഗത്തെ യുവതികളുടെ ചിത്രങ്ങള്‍ എത്തിക്കാന്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. കേസിലെ ഒന്നാംപ്രതി സിന്ധുവുമായി പരിചയത്തിലായതിന് പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് മനുഷ്യക്കടത്തും പെണ്‍വാണിഭവും ആരംഭിച്ചത്. തുടര്‍ന്ന് ദുബൈ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയായിരുന്നു. നേരത്ത ശ്രീകുമാർ ദുബൈയിൽ ജോലി ചെയ്തിരുന്നെങ്കിലും സെക്സ് റാക്കറ്റിന്റെ പ്രവർത്തനം വിപുലീകരിച്ചതോടെ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടിലും ദുബൈയിലും റാക്കറ്റിനെ നിയന്ത്രിച്ചു. പെൺകുട്ടികളെ വ്യാജരേഖകൾ ചമച്ച് കടത്തിയിരുന്നതായും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
നിരവധി യുവതികളെ ശ്രീകുമാറും സിന്ധുവും പെണ്‍വാണിഭത്തിനായി ദുബൈയിലേക്ക് കടത്തിയിരുന്നതായി കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ ജോലികള്‍ വാഗ്ദാനംചെയ്താണ് സംഘം യുവതികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.
പരസ്യങ്ങളിലൂടെ സിന്ധുവുമായി ബന്ധപ്പെടുന്ന യുവതികളെ ശ്രീകുമാർ നേരിട്ടെത്തി കാണും. ഇവരുടെ വീട്ടുകാരുമായി സംസാരിച്ച് വിശ്വാസം ഉറപ്പിച്ചശേഷമായിരുന്നു പെൺകുട്ടികളെ ദുബൈയിലേക്ക് കടത്തിയിരുന്നത്. 14 വർഷമായി സിന്ധു ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തിവരികയാണ്. ഇതിന്റെ മറവിലാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നും പൊലിസ് വ്യക്തമാക്കി. സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന സൂചനകളും പൊലിസ് നൽകുന്നുണ്ട്.
അതിനിടെ, ഇടനിലക്കാരുമായി തുക പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നു. കേസിൽ അറസ്റ്റിലായ ശ്രീകുമാർ, അലീന, സിന്ധു എന്നിവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
അലീന പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന മറ്റൊരു ശബ്ദ രേഖ നേരത്തെ പുറത്തു വന്നിരുന്നു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരല്‍ ഉപയോഗിച്ച് മര്‍ദിച്ചതിനും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനും പരാതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."