'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ പ്രതികരിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വിഷയത്തെ അത്ര വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി മുറികളിലെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ട്രോളിനായി ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് ഹരജി നൽകിയത്.
വിവാദമായ 'പാറ്റ' പരാമർശത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തിയിട്ടും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഹരജിക്കാരൻ കോടതിയിൽ ആരോപിച്ചു. ഇതിന് മറുപടിയായാണ് വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നും അതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
യുവാക്കളെ 'കോക്രോച്ച്'കളുമായി താരതമ്യം ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് ചീഫ് ജസ്റ്റിസിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പിന്നീട് ഇത് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപപ്പെടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്തു.
മുതിർന്ന അഭിഭാഷക പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമർശമെന്നും അത് സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തെറ്റായി പ്രചരിപ്പിച്ചതാണെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു.
അതേസമയം 'കോക്രോച്ച് ജനതാ പാർട്ടി'യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു പൊതുതാൽപര്യ ഹരജിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."