23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ്. ആഴ്സണൽ ഇതിഹാസം തിയറി ഹെൻറിയുടെ 23 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത ബ്രൂണോ, പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി. 2025-26 സീസണിലെ അവസാന മത്സരത്തിൽ ബ്രൈറ്റണെതിരെ നേടിയ അസിസ്റ്റോടെയാണ് ബ്രൂണോ ഈ മാന്ത്രിക സംഖ്യയിൽ തൊട്ടത്.
റെക്കോർഡുകൾ വഴിമാറുന്നു; 21-ാം അസിസ്റ്റ്!
അമേക്സ് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ അവസാന പോരാട്ടത്തിൽ 32-ാം മിനിറ്റിൽ പാട്രിക് ഡോർഗു നേടിയ ഗോളിന് വഴിയൊരുക്കിയാണ് ബ്രൂണോ ചരിത്രം കുറിച്ചത്. ഇതോടെ ഈ സീസണിൽ ബ്രൂണോയുടെ അസിസ്റ്റുകളുടെ എണ്ണം 21 ആയി ഉയർന്നു.

2002-03 സീസണിൽ 20 അസിസ്റ്റുകൾ നേടിയ തിയറി ഹെൻറിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2019-20 സീസണിൽ കെവിൻ ഡി ബ്രൂയിൻ ഹെൻറിക്കൊപ്പമെത്തിയെങ്കിലും (20 അസിസ്റ്റുകൾ), ആ റെക്കോർഡ് മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ആ കടമ്പയാണ് ബ്രൂണോ ഇപ്പോൾ അനായാസം മറികടന്നിരിക്കുന്നത്.
പ്രീമിയർ ലീഗിലെ 'അസിസ്റ്റ്' രാജാക്കന്മാർ:
- താരം-ക്ലബ്-സീസൺ-അസിസ്റ്റുകൾ
- ബ്രൂണോ ഫെർണാണ്ടസ്- മാഞ്ചസ്റ്റർ യുണൈറ്റഡ്-2025-2026-21
- തിയറി ഹെൻറി-ആഴ്സണൽ-2002-2023-20
- കെവിൻ ഡി ബ്രൂയിൻ-മാഞ്ചസ്റ്റർ സിറ്റി-2019-20-20
- മെസ്യൂട്ട് ഓസിൽ-ആഴ്സണൽ-2015-2016-19
- മുഹമ്മദ് സലാ-ലിവർപൂൾ-2024-2025-18
യുണൈറ്റഡിന്റെ രക്ഷകൻ; മൂന്നാം സ്ഥാനത്ത് ഫിനിഷ്
മൈക്കൽ കാരിക്കിന് കീഴിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിലേക്ക് നയിച്ചത് ബ്രൂണോയുടെ ഈ തകർപ്പൻ പ്രകടനമാണ്. സീസണിൽ 21 അസിസ്റ്റുകൾക്ക് പുറമെ 8 ഗോളുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 71 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് റെഡ് ഡെവിൾസ് സീസൺ അവസാനിപ്പിച്ചത്.
അവാർഡുകൾ വാരിക്കൂട്ടി നായകൻ
ഈ സീസണിലെ പ്രീമിയർ ലീഗ് 'പ്ലെയർ ഓഫ് ദി ഇയർ' (POTY) പുരസ്കാരം ഇതിനോടകം തന്നെ ബ്രൂണോയെ തേടിയെത്തിക്കഴിഞ്ഞു. ആഴ്സണലിന്റെ ഡെക്ലാൻ റൈസിനെ പിന്നിലാക്കി പ്രശസ്തമായ PFA പ്ലെയർ ഓഫ് ദി ഇയർ അവാർഡും ബ്രൂണോ ഫെർണാണ്ടസ് തന്നെ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."