ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി
ദുബൈ: ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD). വാടകക്കാർക്ക് സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനായി പ്രതിമാസമോ, ത്രൈമാസമോ, വാർഷികമായോ വാടക നൽകാൻ അനുവാദം നൽകുന്ന 'ഫ്ലെക്സി റെന്റ്' (Flexi Rent) പദ്ധതിക്ക് ഡിഎൽഡി തുടക്കം കുറിച്ചു.
വർഷത്തിൽ ഒന്നോ നാലോ ചെക്കുകളായി വലിയ തുക ഒന്നിച്ച് നൽകേണ്ടി വരുന്ന നിലവിലെ രീതിക്ക് പകരമായാണ് കൂടുതൽ ഇളവുകളോടെയുള്ള ഈ പുതിയ റെന്റൽ പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. താമസക്കാരുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അവരുടെ ദീർഘകാല ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ഡിഎൽഡിയിലെ റെന്റൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അൽ ഷൈബാനി വ്യക്തമാക്കി.
'ഫ്ലെക്സി റെന്റ്': പ്രധാന സവിശേഷതകൾ
ലളിതമായ പേയ്‌മെന്റ് പ്ലാനുകൾ: വാടകക്കാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വാടക തുക പ്രതിമാസ (Monthly) തവണകളായോ മൂന്ന് മാസത്തിലൊരിക്കലോ ആയി വിഭജിക്കാം.
പണം അടയ്ക്കാനുള്ള വഴികൾ: ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ചെക്കുകൾ വഴി വാടക ഇളവുകളോടെ അടയ്ക്കാനാകും.
ചെക്ക് ഫീസുകളിൽ ഇളവ്: മുൻപ് നാല് ചെക്കുകളുടെ വ്യവസ്ഥയിൽ കരാറിലേർപ്പെട്ട വാടകക്കാർക്ക്, ഈ പദ്ധതിയുടെ ഭാഗമാകുമ്പോൾ സാധാരണ ഈടാക്കാറുള്ള അധിക ഫീസുകൾ ഒഴിവാക്കി നൽകും.
വാടക വർദ്ധനവിൽ ഇളവ്: പ്രത്യേക സാഹചര്യങ്ങളുള്ള കേസുകളിൽ, ഈ വർഷത്തെ വാടക വർദ്ധനവ് (Rent Increment) ഒഴിവാക്കാനും പേയ്‌മെന്റ് പ്ലാൻ പുനർരൂപകൽപ്പന ചെയ്യാനും വാടകക്കാരന് ഗ്രേസ് പീരിയഡ് അനുവദിക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
12 പ്രമുഖ ഡെവലപ്പർമാർ പങ്കാളികളാകും
തുടക്കത്തിൽ ദുബായ് ആസ്ഥാനമായുള്ള 12 പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും കമ്പനികളുമാണ് ഈ പ്രോഗ്രാമിൽ പങ്കാളികളായിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് സൂചന. വാടകക്കാരും ഈ കമ്പനികളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്ലാനുകൾ നിശ്ചയിക്കുക.
Dubai Land Department launches 'Flexi Rent' scheme, allowing tenants to pay rent monthly, quarterly, or annually. Learn about the participating developers and payment options.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."