അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി
അറ്റ്ലാന്റ: ഫുട്ബോൾ ലോകം ഇതുവരെ കാണാത്തത്ര മനോഹരമായ ഒരു കാവ്യനീതിക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് 2026 ഫിഫ ലോകകപ്പ് ഫൈനൽ വേദി. പത്തൊൻപത് വർഷങ്ങൾക്ക് മുമ്പ് ഒരു ചാരിറ്റി ഫോട്ടോഷൂട്ടിൽ വെച്ച് അർജന്റീനയുടെ യുവതാരം ലയണൽ മെസ്സി തന്റെ കൈകളിൽ ഇരുത്തി കുളിപ്പിച്ച ആ ആറ് മാസം പ്രായമുള്ള കുഞ്ഞ്, ഈ ഞായറാഴ്ച ലോകകപ്പ് ഫൈനലിൽ മെസ്സിക്കെതിരെ പൊരുതാനിറങ്ങുന്നു , സ്പെയിനിന്റെ പുതിയ വിസ്മയം ലാമിൻ യമാൽ!
സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചതോടെയാണ്, യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെയുള്ള ഈ സ്വപ്നതുല്യമായ പോരാട്ടത്തിന് കളമൊരുങ്ങിയത്.
ഭാഗ്യനറുക്കെടുപ്പിൽ തുടങ്ങിയ അത്ഭുതം
2007-ൽ ബാഴ്‌സലോണയുടെ കാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഫുട്ബോൾ ചരിത്രത്തിലെ ആ അവിസ്മരണീയ നിമിഷം പിറന്നത്. യുണിസെഫിന്റെയും ഡയറിയോ സ്പോർട്സിന്റെയും ചാരിറ്റി കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി ഒരുക്കിയ ഭാഗ്യനറുക്കെടുപ്പിലാണ് യമലിന്റെ കുടുംബത്തിന് അവസരം ലഭിച്ചത്. അന്ന് ബാഴ്‌സലോണയിൽ വളർന്നുവരുന്ന താരമായിരുന്ന 20-കാരൻ ലയണൽ മെസ്സിയുടെ കൂടെ ഫോട്ടോ എടുക്കാൻ നറുക്കുവീണത് മറ്റാർക്കുമല്ല, കുഞ്ഞു യമാലിനായിരുന്നു. പ്ലാസ്റ്റിക് ടബ്ബിലെ വെള്ളത്തിൽ ഇരിക്കുന്ന കുഞ്ഞു യമാലിനെ നാണക്കാരനായ മെസ്സി സ്നേഹത്തോടെ നോക്കുന്ന ആ ചിത്രങ്ങൾ അടുത്തിടെ യമാലിന്റെ പിതാവ് മൗനിർ നസ്രൗയി "രണ്ട് ഇതിഹാസങ്ങളുടെ തുടക്കം" എന്ന തലക്കെട്ടോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ലോകം ഈ അപൂർവ ബന്ധം അറിഞ്ഞത്.
ഫൈനൽ പോരാട്ടത്തിന്റെ ആവേശം
കാലം ഇരുവർക്കുമായി കരുതിവെച്ചത് സമാനതകളില്ലാത്ത വഴികളായിരുന്നു. ഫ്രാൻസിനെ 2-0 ന് തകർത്ത് സ്പെയിൻ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് തൊട്ടുമുമ്പാണ് ലാമിൻ യമാൽ തന്റെ 19-ാം ജന്മദിനം ആഘോഷിച്ചത്. 2010-ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്. മറുവശത്ത്, ഇംഗ്ലണ്ടിനെതിരായ സെമിയിൽ രണ്ട് അസിസ്റ്റുകളോടെ തിളങ്ങിയ 39-കാരനായ മെസ്സി, അർജന്റീനയെ തങ്ങളുടെ തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ചു.
തന്റെ കരിയറിലെ അവസാന ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് മെസ്സി ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. എന്നാൽ ഫുട്ബോളിലെ പുതിയ യുഗത്തിന്റെ തുടക്കം കുറിക്കാൻ യമാലും സജ്ജനാണ്. ഈ അപൂർവ മത്സരത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച യമാൽ നർമ്മത്തോടെ പറഞ്ഞു: "അതെ, ഞാൻ അൽപ്പം വളർന്നു, ലിയോയും വളർന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിനെതിരെ കളിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു."
ഫുട്ബോൾ ഇതിഹാസത്തിന്റെ കരിയറിലെ അവസാന അധ്യായവും, പുതിയൊരു ഇതിഹാസത്തിന്റെ തുടക്കവും ഒരേ വേദിയിൽ മുഖാമുഖം വരുമ്പോൾ ലോകം മുഴുവൻ ആ ഞായറാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."