മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം
കോഴിക്കോട്: പോക്‌സോ കേസുകൾക്കായി മലപ്പുറത്ത് പുതിയ ഡി.എൻ.എ ലാബുകൾ അനുവദിക്കണമെന്ന ശുപാർശയിൽ ആഭ്യന്തരവകുപ്പിന്റെ അനുമതി കാത്ത് ഫൊറൻസിക് വിഭാഗം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ മേഖലാ ഫൊറൻസിക് ലാബുകളിലാണ് ഡി.എൻ.എ പരിശോധന നടക്കുന്നത്. ഇതിന് പുറമേയാണ് പുതിയ ലാബ് ആരംഭിക്കണമെന്ന് ഫൊറൻസിക് ഡയരക്ടർ കഴിഞ്ഞ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഇത് ആഭ്യന്തരവകുപ്പ് പരിഗണിച്ചിട്ടില്ല. മലപ്പുറത്ത് ഫൊറൻസിക് വിഭാഗത്തിന് കെട്ടിടമുണ്ട്. പുതിയ ലാബിനായി കെട്ടിടം പണിയേണ്ടതില്ല. ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര വിഹതവും ലഭിക്കും. ലാബ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചാൽ മാത്രം മതി. പുതിയ സർക്കാർ ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫൊറൻസിക് വിഭാഗം.
മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകളിൽ ഡി.എൻ.എ പരിശോധന തൃശൂരിലെ ലാബിലാണ് നടക്കുന്നത്. കേസുകളുടെ ബാഹുല്യം കാരണം കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് പുതിയ ലാബിനായി റിപ്പോർട്ട് സമർപ്പിച്ചത്.
മലപ്പുറത്ത് ലാബ് ആരംഭിക്കുന്നതോടെ കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലും രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടി പരിശോധിക്കാനാവും. ഇതോടെ കണ്ണൂർ ലാബിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ കേസുകൾ മാത്രമായി ചുരുങ്ങും.
കണ്ണൂരിലാണ് ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കേസുകൾ പരിശോധിക്കുന്നത്. വയനാട് ജില്ലയിലും പോക്‌സോ കേസുകൾക്കായി പ്രത്യേക ലാബുകൾ ആവശ്യമാണ്. പല കേസുകളും കണ്ണൂരിൽ കെട്ടികിടക്കുകയാണ്. പോക്‌സോ കേസുകളിൽ വിചാരണ വൈകുന്നതിന് പ്രധാന കാരണം ഫോറൻസിക് ഫലങ്ങളിലെ കാലതാമസമാണ്.
ഡി.എൻ.എ, ഫോൺ റെക്കോഡുകൾ, ഡിജിറ്റൽ തെളിവുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവ ലഭിക്കാൻ പലപ്പോഴും ആറ് മുതൽ 12 മാസംവരെ എടുക്കാറുണ്ട്. ഇത് ഇരകളായ കുട്ടികളുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പോക്‌സോ കേസുകൾ കാലതാമസമില്ലാതെ തീർപ്പാക്കണമെന്ന് സുപ്രിംകോടതിയും നിർദേശിച്ചിരുന്നു.
എന്നാൽ കൊലപാതക കേസുകളുൾപ്പെടെ പ്രത്യേക പരിഗണന നൽകേണ്ട കേസുകൾ പരിശോധനക്കെത്തുമ്പോൾ പോക്‌സോ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. ഇതിന് പുറമേ എല്ലാ ജില്ലകളിലുമുള്ള ഫൊറൻസിക് ലാബിൽ അസി.ഡയകരക്ടർമാർക്ക് ചുമതല നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
The forensic department in Malappuram is waiting for official government approval to establish a new DNA testing laboratory in the district. Once approved, this facility will help speed up criminal investigations and reduce the burden on existing labs in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."