തർക്കങ്ങളും ജംബോ പട്ടികകളും; പഴ്‌സനൽ സ്റ്റാഫ് നിയമനം നീളുന്നു
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റിട്ട് ഒരുമാസമാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫ് നിയമനം അനിശ്ചിതത്വത്തിൽ. ഉന്നതതസ്തികകളിൽ ചിലരെ നിയമിച്ചതൊഴിച്ചാൽ മിക്ക മന്ത്രിമാരുടെയും പഴ്‌സണൽ സ്റ്റാഫിന്റെ നിയമനം നടന്നിട്ടില്ല. ജംബോ പട്ടികകളും ചില തർക്കങ്ങളുമാണ് അനിശ്ചിതമായി നീളുന്നതിന് കാരണമായി പറയുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും വിവിധ ചുമതലകളുള്ള നേതാക്കളും എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തുന്നതിനുവേണ്ടി മന്ത്രിമാരോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മന്ത്രിമാരുടെ താൽപര്യങ്ങളും പാർട്ടിക്ക് പുറമേനിന്നുള്ള സമ്മർദങ്ങളുമുണ്ട്. ഇതെല്ലാം പരിഹരിക്കാനാകാത്തതിനാലാണ് നിയമനം നീണ്ടുപോകുന്നത്.
ഗൺമാന്മാരുടെ നിയമനത്തിൽ സർക്കാർ അനുകൂല പൊലിസ് സംഘടനയിലെ പ്രശ്‌നങ്ങൾ തടസം സൃഷ്ടിക്കുകയാണ്. കോൺഗ്രസ് അനുകൂല പൊലിസ് സംഘടനയിൽ രണ്ട് ഗ്രൂപ്പുണ്ട്. രണ്ട് ഗ്രൂപ്പുകളും പോരടിക്കുകയാണ്. ജില്ലാ കമ്മിറ്റികൾ പറയുന്നത് അവരുടെ ലിസ്റ്റ് പരിഗണിക്കണം എന്നാണ്. സംസ്ഥാന കമ്മിറ്റി അവർ നൽകുന്ന ലിസ്റ്റ് മാത്രമേ പരിഗണിക്കാവൂ എന്നും ആവശ്യപ്പെടുന്നു. എന്തായാലും തന്റെ ഓഫിസ് അറിയാതെ പൊലിസ് നിമയനങ്ങൾ പാടില്ലെന്നാണ് മുഖ്യന്ത്രി വി.ഡി സതീശൻ നൽകിയ നിർദേശം.
അതിനിടെ മന്ത്രി മോൻസ് ജോസഫിന്റെ ഗൺമാനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലിസ് അസോസിയേഷൻ കൗൺസിലറായിരുന്ന ആളെ നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതിനെ തുടർന്ന് ഇയാളെ മാറ്റാൻ തീരുമാനമുണ്ടായി. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർന്നുവരുന്നതും ചില പേരുകൾ വരുമ്പോൾ എതിർപ്പുയരുന്നതും തീരുമാനം വൈകിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."