യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!
ലോസ് ആഞ്ചൽസ്: ലോകകപ്പ് ആതിഥേയരായ അമേരിക്ക തങ്ങളുടെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നു. 12ന് (നാളെ) രാവിലെ 6.30ന് ലോസ് ആഞ്ചൽസിലെ ഇംഗൽവുഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ പരാഗ്വെയാണ് എതിരാളി. സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.എസ്.എ ബൂട്ട് കെട്ടുന്നത്.
സ്വന്തം മണ്ണിൽ, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതുകൊണ്ടുതന്നെ മികച്ചൊരു പ്രകടനം പുറത്തെടുക്കുക എന്നത് യു.എസിന് അഭിമാനപ്രശ്‌നമാണ്. ഇത് 10ാം തവണയാണ് ഇരുടീമും നേർക്കുനേർ പോരടിക്കുന്നത്. മുൻ കണക്കുകൾ പരിശോധിച്ചാൽ മത്സരത്തിൽ വ്യക്തമായ മേൽക്കൈ യു.എസിനുണ്ട്. ഏറ്റവും ഒടുവിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം യു.എസിനൊപ്പമായിരുന്നു.
ക്രിസ്റ്റ്യൻ പുലിസിച്ച്, വെസ്റ്റൺ മകെനി, ടൈലർ ആദംസ് എന്നീ പ്രമുഖ താരങ്ങളിലാണ് അമേരിക്കയുടെ പ്രതീക്ഷ. ഇവർക്കൊപ്പം ഹാജി റൈറ്റ്, ഫോളാരിൻ ബാലോഗൺ, റിക്കാർഡോ പെപി എന്നിവർ കൂടി ചേരുന്നതോടെ മുന്നേറ്റനിര കൂടുതൽ ശക്തമാകും.
എന്നാൽ പരാഗ്വെ ഒട്ടും പ്രവചനാതീതരായ എതിരാളികളല്ല. യു.എസിനോട് പരാജയപ്പെട്ടതിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് അവർ ലോകകപ്പിനെത്തുന്നത്. വമ്പന്മാരായ മെക്‌സിക്കോയെ അട്ടിമറിച്ച പരാഗ്വെ, പിന്നീട് ഗ്രീസിനെയും നിക്കരാഗ്വയെയും തകർത്തുവിട്ടു.
22കാരനായ യുവതാരം ജൂലിയോ എൻസിസോയാണ് പരാഗ്വെയുടെ പ്രധാന കരുത്ത്. ഡിയേഗോ ഗോമസ്, മൗറീഷ്യോ എന്നിവർക്കൊപ്പം എൻസിസോയും ചേരുമ്പോൾ പരാഗ്വെ അപകടകാരികളാകും. 2025-26 സീസണിൽ മാത്രം ഈ സഖ്യം 26 ഗോളുകൾ നേടുകയും 12 അസിസ്റ്റുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിക്കരാഗ്വയ്‌ക്കെതിരായ മത്സരത്തിൽ എൻസിസോയ്ക്ക് പരുക്കേറ്റത് പരാഗ്വെ ക്യാമ്പിൽ ആശങ്ക പടർത്തുന്നുണ്ട്. താരം ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."