ഇറാൻ - യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെച്ചേക്കും; ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന് സൂചന
തെഹ്റാൻ / വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന നിർണായക നീക്കത്തിൽ, ഇറാനും അമേരിക്കയും തമ്മിലുള്ള പ്രാഥമിക സമാധാന ധാരണ ഇന്ന് ഒപ്പുവെച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണ പ്രാബല്യത്തിൽ വരുന്നതോടെ ഇറാന്റെ ഉപരോധത്തിൽ ഇളവ് വരുത്താനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നു നൽകാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതായാണ് സൂചന. ജനീവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിലാകും കരാർ ഒപ്പുവെക്കുക. അതേസമയം, സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും കരാറിന്മേൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
പ്രധാന ധാരണകൾ
ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നു നൽകും. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കും. അമേരിക്ക മരവിപ്പിച്ചിരുന്ന ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ നൽകും. ഇറാന്റെ എണ്ണ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശന ഉപരോധങ്ങളിൽ അമേരിക്ക ഇളവ് വരുത്തും.
ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കാൻ വരുംദിവസങ്ങളിലും ചർച്ചകൾ തുടരും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കാനാണ് നിലവിലെ ധാരണ.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഒഴിവാക്കുന്നതിനുള്ള നിർണായകമായ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കരാറിന്റെ ഭാഗമായുള്ള അടുത്തഘട്ട സാങ്കേതിക തല ചർച്ചകൾ വരും ആഴ്ചകളിൽ തുടരുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. മേഖലയിലെ കടുത്ത യുദ്ധപ്രതിസന്ധിക്കും ആഗോള സാമ്പത്തിക ആശങ്കകൾക്കും വലിയ ആശ്വാസം നൽകുന്നതാണ് ഇരുരാജ്യങ്ങളുടെയും പുതിയ നീക്കങ്ങൾ.
iran and the united states are expected to sign a historic peace treaty today. following this major diplomatic breakthrough, reports indicate that the strategically crucial strait of hormuz will be reopened immediately, easing global maritime trade tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."