ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കങ്ങളും സർവകലാശാലാ വിവാദങ്ങളും നിയമപോരാട്ടങ്ങളായി മാറുമ്പോൾ സംസ്ഥാന ഖജനാവിന് ഭീമമായ ബാധ്യത. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരെ കേസ് നടത്താൻ പുറമേനിന്ന് നിയോഗിച്ചതിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാർ ചെലവഴിച്ചത് 44.48 കോടി രൂപ.
2016 മുതൽ 2026 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് സർക്കാരിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഖജനാവിൽ നിന്നുള്ള ഈ കോടികളുടെ ഒഴുക്കിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ ചെലവിനേക്കാൾ നാലിരട്ടിയോളമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ അഭിഭാഷകർക്കായി മാത്രം നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 11.24 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിരുന്നത്.
പ്രധാന തർക്കങ്ങളും കേസുകളും
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വൈകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.
സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചതിനെതിരെയുള്ള നിയമപോരാട്ടം.
സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച വിവിധ രാഷ്ട്രീയ കൊലപാതക കേസുകളുടെ നടത്തിപ്പ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ പുറമേ നിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഏതാനും കേസുകളിൽ മാത്രമാണ് പുറത്തുനിന്നുള്ളവർ ഹാജരായത്. ഇവർക്കായി 17.05 ലക്ഷം രൂപ മാത്രമാണ് നൽകേണ്ടി വന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ പുറമേ നിന്നുള്ള അഭിഭാഷകർക്കായി 6.31 കോടി രൂപ ചെലവഴിച്ചിരുന്നു.
സ്വന്തം അഭിഭാഷകപ്പടയ്ക്ക് മാസം 2.03 കോടി ശമ്പളം
പുറമേനിന്നുള്ള മുതിർന്ന വക്കീലന്മാർക്ക് നൽകുന്ന കോടികൾക്ക് പുറമെ, സർക്കാരിന് സ്ഥിരമായി വലിയൊരു നിയമസംവിധാനം തന്നെയുണ്ട്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമായി കേസുകൾ നടത്തുന്നതിന് 144 അഭിഭാഷകരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമായി മാസം തോറും ശമ്പള ഇനത്തിൽ ഖജനാവിൽ നിന്ന് നൽകുന്നത് 2.03 കോടി രൂപയാണ്. സ്വന്തമായി ഇത്രയും വിപുലമായ നിയമസംവിധാനവും സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ്, പ്രധാന കേസുകളിൽ കോടികൾ പ്രതിഫലം വാങ്ങുന്ന പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരെ സർക്കാർ ആശ്രയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Over the past ten years, the Pinarayi Vijayan-led Kerala government has spent 44.48 crore from the public exchequer solely on advocate fees to manage various administrative disputes and legal battles. This significant expenditure went toward hiring high-profile lawyers, often brought in from outside the state, to represent the government in crucial cases before the High Court and the Supreme Court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."